ചേര്‍ത്തല: പറക്കും ബൈക്കുമായി വിദ്യാര്‍ത്ഥികള്‍. ഹെലികോപ്ടറും ബൈക്കും സംയോജിപ്പിച്ച ഹോവര്‍ ബൈക്കാണ് ചേര്‍ത്തല കെവിഎം എന്‍ജിനിയറിങ് കോളജില്‍ ബിടെക് മെക്കാനിക്കല്‍ എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ അച്ചു എസ്. കളത്തില്‍, പി. എസ്. അമല്റാം, ഗോകുല്‍ ഗണേഷ്, എസ്.പ്രശാന്ത്, പ്രയാഗ് ഡിക്സണ്‍, സെബാസ്റ്റ്യന്‍ ആന്റണി ജോവല്ദിന് എന്നിവര്‍ കണ്ടുപിടിച്ചത്.
തറനിരപ്പില്‍ നിന്ന് രണ്ട് അടിയോളം ഉയരത്തില്‍ പറന്ന് നീങ്ങുന്ന ബൈക്കിന്റെ മാതൃകയാണ് ഇവര്‍ നിര്‍മ്മിച്ചത്. റോഡിലോ വെള്ളത്തിലോ ഏത് പ്രതലത്തിലൂടെയും പറക്കാനുള്ള കഴിവ് ബൈക്കിനുണ്ടെന്നും ഇവര്‍ പറഞ്ഞു. ടയര്‍ വേണ്ടെന്ന പ്രത്യേകതയും ബൈക്കിനുണ്ട്. യുദ്ധക്കളത്തില്‍ പട്ടാളത്തിന് മൈനില്‍ നിന്നു രക്ഷനേടാനും ഇത്തരം ബൈക്ക് സഹായകരമാകുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പഠനത്തിന്റെ ഭാഗമായി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഹോവര്‍ ബൈക്കിന് 60,000 രൂപയോളമാണ് ചെലവായത്.
മുന്നിലും പിന്നിലുമായി രണ്ട് പ്രൊപ്പല്ലറുകളാണുള്ളത്. ബൈക്കിന്റെ എന്‍ജിനും ഉപയോഗിക്കുന്നു. ചെയിന്‍ ഉപയോഗിച്ച് എന്‍ജിനും പ്രൊപ്പെല്ലറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രണ്ട് പ്രൊപ്പല്ലറുകളുടെയും കറക്കം എതിര്‍ദിശയിലേക്കാണ്.
മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വേഗതയില്‍ പറക്കാവുന്ന ബൈക്ക് ഓടിക്കുന്നയാളിന്റെ ശരീരം ചലിപ്പിക്കുന്നതനുസരിച്ചാണ് ദിശ മാറ്റാനാവും. ബൈക്കിന് 88 കിലോ ഭാരമുണ്ട്. അടുത്തഘട്ടത്തില്‍ ടയറുകള്‍ ഒഴിവാക്കി ഇറങ്ങുന്ന ബൈക്കിന്റെ പ്രാഥമിക ഘട്ടത്തിലുള്ള മാതൃകയാണിതെന്നും വില കൂടിയ ഉപകരണങ്ങള്‍ കൂടി ഘടിപ്പിച്ചാല്‍ കൂടുതല്‍ ആകര്‍ഷകവും വേഗതയും ലഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: