കോട്ടയം: കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന നിലമ്പൂര്‍-നഞ്ചങ്കോട്ടു റെയില്‍വേപാത യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചെങ്കിലും വലിയ അനാസ്ഥയാണ് കേരള സര്‍ക്കാര്‍ കാട്ടുന്നതെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്.
റെയില്വേപാതക്കായി കേരളം കൊടുക്കേണ്ട തുക നല്കാന് കുട്ടാക്കാതെ വരുന്നതോടെ കേന്ദ്രം കേരളത്തിനായി നല്കുന്ന ഒരു വന്‍ വികസന പദ്ധതിയാണ് നഷ്ടമാകാന്‍ പോകുന്നത്. പദ്ധതി നഷ്ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ ഉടനെ വേണ്ട അനുകൂല നടപടി സ്വീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.
തലശ്ശേരിയില്‍ നിന്ന് ഈ പാതയിലേക്ക് ഒരു ലൈന്‍കൂടി ഉണ്ടാക്കുവാന്‍ കേരളം സമ്മര്‍ദ്ദം ചെലുത്തണം. വയനാട്, മലപ്പുറം ജില്ലകള്‍ക്ക് മാത്രമല്ല കേരളത്തിന് മുഴുവന്‍ പ്രയോജനം കിട്ടത്തക്കവിധം ഈ പാതകൂടി അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവിന് നിവേദനം നല്‍കിയതായും തോമസ് അറിയിച്ചു. എന്നാല്‍ അനുമതി നേടിയ ലൈന്‍ നഷ്ടപ്പെടാതിരിക്കുവാന്‍ കേരള സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്ന് തോമസ് ആവശ്യപ്പെട്ടു.
അങ്കമാലി-ശബരിമല പാതയ്ക്ക് മാത്രം ഈ വര്‍ഷം 213 കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്നും തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: