പട്ന: കോടതിയില്‍ ഹാജരാക്കി ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ ബിഹാറില്‍ ഗുണ്ടാത്തലവനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. എഴുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബബ്ലു ദുബെയാണ് പട്നയില്‍ നിന്ന് 182 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബെതിയയില്‍ കൊല്ലപ്പെട്ടത്.
കോടതിയില്‍ ഹാജരാക്കി പുറത്തേക്കിറക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇയാള്‍ക്കു നേരെ വെടിവച്ചു. കോടതി പരിസരത്തുണ്ടായിരുന്ന ജനങ്ങളെ മറയാക്കിയായിരുന്നു സംഭവം. ഇതോടെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്ക് അക്രമികളെ നേരിടാനായില്ലെന്ന് പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലാ പോലീസ് മേധാവി വിനയ് കുമാര്‍ പറഞ്ഞു. ദുബെയുടെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു.
നേപ്പാളി വ്യവസായി സുരേഷ് കേദിയയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാനിയാണ് ഇയാള്‍. മജഹൗലിയ ഗ്രാമമുഖ്യനെ വധിച്ച കേസിലാണ് ഇയാളെ ബെതിയയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. നേരത്തെ, ഈസ്റ്റ് ചമ്പാരനിലെ മോതിഹാരി ജയിലിലായിരുന്ന ദുബെയെ ഈ കേസിനായാണ് ബെതിയ ജയിലിലേക്കു മാറ്റിയത്.
ഈസ്റ്റ്, വെസ്റ്റ് ചമ്പാരന്‍ ജില്ലകള്‍ക്കു പുറമെ പര്‍സ, ബാര ജില്ലകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. കൊലപാതകം, ബാങ്ക് കവര്‍ച്ച തുടങ്ങിയ കേസുകള്‍ക്ക് പത്ത് വര്‍ഷം നേപ്പാളില്‍ ജയിലിലായിരുന്ന ദുബെ 2013ലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അതിനു പിന്നാലെ ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കോടതി വളപ്പിലെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്തെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോടതികളില്‍ സുരക്ഷ ശക്തമാക്കണമെന്നാണ് അവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: