കോട്ടയം: മംഗളാദേവിയിലെ കണ്ണകി ക്ഷേത്രം ലോകോത്തര ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്കരിക്കുന്നതിനിടെ ക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചിത്രപൗര്‍ണമി ഉത്സവം തന്നെ നിര്‍ത്തലാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവം.
ദേശീയ വനം-വന്യജീവി നിയമത്തിന്റെ പിന്‍ബലത്തില്‍ മംഗളാദേവിയിലെ ഉത്സവച്ചടങ്ങുകള്‍ക്ക് ഭാവിയില്‍ വിലക്കേര്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് റവന്യൂ വകുപ്പ് തലത്തില്‍ നടക്കുന്നത്. നിലവില്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. ക്ഷേത്രത്തിന്റെ കാലപ്പഴക്കവും, ജീവഹാനി പോലും സംഭവിക്കാവുന്ന തരത്തില്‍ ജനബാഹുല്യം ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങളുമൊക്കെയാണ് ഉത്സവം നിര്‍ത്തലാക്കുന്ന ആലോചനയിലേക്ക് റവന്യൂ വിഭാഗത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.
പെരിയാര്‍ വന്യജീവി സംരക്ഷണ സങ്കേതത്തിന്റെ പരിധിയിലാണ് ഈ ക്ഷേത്രവും വരുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇവിടെ ഭക്തജനങ്ങള്‍ക്ക് പ്രവേശനാനുമതിയുള്ളത്. ഈ ദിവസം ഏതാണ്ട് എഴുന്നൂറിനടുത്ത് ജീപ്പുകള്‍ പരമാവധി മൂന്ന് തവണയെങ്കിലും ഇവിടേക്ക് പ്രത്യേകാനുമതിയോടെ പ്രവേശിക്കുന്നുണ്ട്. ഇത് ഓരോ വര്‍ഷവും കൂടിവരികയാണ്. ഇത് മുന്നില്‍ കണ്ടുള്ള നിയന്ത്രണത്തിന്റെ ഭാഗമായാണ് ദേശീയ വനം-വന്യജീവി നിയമത്തിലെ പ്രസക്തഭാഗങ്ങള്‍ മുന്‍നിര്‍ത്തി ഉത്സവാഘോഷം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സംസ്ഥാന റവന്യൂ വിഭാഗം പരിഗണിക്കുന്നത്.
വരുന്ന ഏതാനും വര്ഷങ്ങള്കൂടി മാത്രമേ ഇന്നത്തെ നിലയില്‍ ഇവിടെ ആഘോഷങ്ങള്‍ നടക്കുകയുള്ളുവെന്നും, ആര്‍ക്കിയോളജി വിഭാഗത്തിന് താത്പര്യമുണ്ടെങ്കില്‍ അവരുടെ പരിശോധനകള്‍ക്കുള്ള സൗകര്യങ്ങളായിരിക്കും പിന്നീടിവിടെ ഉണ്ടാവുകയെന്നും കഴിഞ്ഞ ദിവസം മംഗളാദേവി ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന ഉന്നത റവന്യൂ ഉദ്യോഗസ്ഥന് ‘ജന്മഭൂമി’യോട് വ്യക്തമാക്കി. ഇതോടെ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം ഏത് നിമിഷവും തടയപ്പെടാനുള്ള സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
ഇതേ സമയം ക്ഷേത്രപുനരുദ്ധാരണത്തിനുള്ള അനുമതി ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ശിലായുഗത്തിന്റെ തിരുശേഷിപ്പുകളടങ്ങിയ ക്ഷേത്രം ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നതാണെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിനുള്ളത്. ശബരിമലയും ഈ വനമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ‘സ്ത്രീകളുടെ ശബരിമല’ എന്ന നിലയിലേക്ക് കേരള-തമിഴ്നാട് കണ്ണകി ട്രസ്റ്റുകളുടെ സഹകരണത്തില്‍ മംഗളാദേവി ക്ഷേത്രത്തെ മാറ്റുകയെന്ന ലക്ഷ്യവും ദേവസ്വം ബോര്‍ഡിനുണ്ട്. ഇതിനിടയിലാണ് റവന്യൂ വിഭാഗത്തില്‍ നിന്നുള്ള മറുനീക്കങ്ങളും നടക്കുന്നത്.
ശബരിമലയിലെ നവീകരണത്തേക്കാള്‍ കടമ്പകളേറെയാണ് മംഗളാദേവി ക്ഷേത്രത്തിന്റെ കാര്യത്തില്‍ വനം-വന്യജീവി വകുപ്പില്‍ നിന്ന് ഉണ്ടാകാന്‍ പോകുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് തന്നെ തുറന്നു സമ്മതിക്കുന്നു. ഇതിനെ നേരിടാന്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന നീക്കങ്ങളില്‍ സംസ്ഥാന റവന്യൂ വിഭാഗത്തില്‍ നിന്ന് അനുകൂല സമീപനങ്ങളുണ്ടാകാനുള്ള സാധ്യതകളും ഏതാണ്ട് മങ്ങുകയാണ്. ഇത് ദേവസ്വം ബോര്‍ഡ് നീക്കങ്ങളെ ചെറുക്കുന്നതിന് വനം-വന്യജീവി വകുപ്പിന് കൂടുതല്‍ തുണയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: