അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രണ്ട് മേല്‍ശാന്തിമാര്‍ക്ക് ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി. തിരുവാഭരണത്തിലെ പതക്കം കാണാതായ സാഹചര്യത്തിലാണിത്. തത്കാലം ഇവര്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദ്ദേശം.
ക്ഷേത്രത്തില്‍ മൂന്ന് മേല്‍ശാന്തിമാരാണ് ഉള്ളത്. ഇവരേയും പതിനാറോളം ജീവനക്കാരെയും ക്രൈംബ്രാഞ്ച് സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതില്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളം മേല്‍ശാന്തിയായി പ്രവര്‍ത്തിക്കുന്ന പ്രധാന മേല്‍ശാന്തിയേയും മറ്റൊരു മേല്ശാന്തിയേയുമാണ് ഇപ്പോള്‍ പുറത്ത് നിര്‍ത്തിയിരിക്കുന്നത്.
തിരുവാഭരണവും പതക്കവും പെട്ടിയിലാക്കിയ ശേഷം ഇതിന്റെ താക്കോല്‍ സൂക്ഷിക്കുന്നത് പ്രധാന മേല്‍ശാന്തിയാണ്.
ഈ പെട്ടി പിന്നീട് സ്ട്രോങ് റൂമിലേക്ക് മാറ്റിയശേഷം താക്കോല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സൂക്ഷിക്കുകയാണ് പതിവ്. അതിനാല്‍ ആറാട്ടു ദിവസം കാണാതായ പതക്കത്തെ സംബന്ധിച്ച് മേല്‍ശാന്തിമാര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പതക്കം നഷ്ടപെട്ടതാണെങ്കില് ഈ വിവരമറിഞ്ഞിട്ടും പോലീസിലോ ദേവസ്വം ബോര്‍ഡിലോ അറിയിക്കാതിരുന്നതും ഗൗരവമായിട്ടാണ് ഉദ്യോഗസ്ഥര്‍ കാണുന്നത്.
ഇന്നലെ ക്ഷേത്രത്തിലെ പായസക്കിണര് അഗ്നിശമന സേനയുടെ സഹായത്തോടെ വറ്റിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഇന്ന് ക്ഷേത്രക്കുളം വറ്റിച്ച് പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: