കോഴിക്കോട്: മാതൃഭാഷയുടെ വളര്‍ച്ചയ്ക്ക് മലയാളത്തില്‍ എംബിഎ, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം, മാസ്റ്റര്‍ ഇന്‍ ലൈബ്രറി സയന്‍സ് എന്നിങ്ങനെ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ പറഞ്ഞു.
ഒരു ലക്ഷത്തി മുപ്പതിനായിരം വാക്കുകളുമായി മലയാളം ഓണ്‍ലൈന്‍ നിഘണ്ടു ആഗസ്റ്റ് മാസത്തില്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എഴുത്തച്ഛന്, എ.ആര്. രാജരാജവര്‍മ്മ എന്നിവരെക്കുറിച്ച് പഠനഗ്രന്ഥങ്ങളും പ്രബന്ധങ്ങളും സമഗ്രമായ ഗ്രന്ഥസൂചികയും പൂര്‍ത്തിയായിവരുന്നു. സമകാലിക എഴുത്തുകാരില്‍ എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള ഗ്രന്ഥസൂചിയും ഒരുങ്ങുകയാണ്. പരിഭാഷാ പദ്ധതിക്ക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതി രൂപീകരിച്ചു. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ 300 കോപ്പികള്‍ മലയാള സര്‍വകലാശാല വിലയ്ക്ക് വാങ്ങും. ആദ്യചുവടായി രാജലക്ഷ്മിയുടെ ഒരുവഴിയും കുറെ നിഴലുകളും പ്രസിദ്ധീകരിച്ചു.
സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഇടയ്ക്കല്‍ ഗുഹകളിലെ ചിത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സമഗ്ര ദേശീയ സമ്മേളനം ജൂണ്‍ 28, 29 തീയതികളില്‍ സുല്‍ത്താന്‍ബത്തേരിയില്‍ നടക്കും. സ്മാരക പ്രഭാഷണ പരമ്പര നടത്തുന്നതിന്റെ ഭാഗമായി നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ സ്മരണാര്‍ത്ഥം ജൂലൈ അഞ്ചിന് കോഴിക്കോട്ട് നടക്കുന്ന പ്രഭാഷണം ദല്‍ഹി യൂണിവേഴ്സിറ്റിയിലെ സതീഷ് പാണ്ഡെ നടത്തും.
മലയാള ഭാഷയുടെ ഉന്നമനത്തിനായി സര്‍വകലാശാല സംഘടിപ്പിച്ച സംഗമത്തിലെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രീ-പ്രൈമറി വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ജോലികള്‍ക്ക് മലയാളത്തിലുള്ള അറിവ് നിര്‍ബന്ധ യോഗ്യതയാക്കണം, പ്ലസ്ടു തലത്തില്‍ എല്ലാ വിഷയങ്ങളിലും മലയാള പുസ്തകങ്ങള്‍ ഉണ്ടാകണം.
നിര്‍ദ്ദിഷ്ട കേരള അഡ്മിനിസ്ട്രറ്റീവ് സര്‍വീസിലേക്കുള്ള പ്രവേശന പരീക്ഷയില്‍ മലയാളം നിര്‍ബന്ധമാക്കണം എന്നിവയാണ് പ്രധാനനിര്ദ്ദേശങ്ങളെന്നും ജയകുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പരിഭാഷാ കണ്‍സള്‍ട്ടന്റ് മിനികൃഷ്ണനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: