കൊച്ചി: വ്യാപകമായ ഭൂമി കൈയേറ്റ നീക്കങ്ങള്‍ ഇടുക്കി ജില്ലയെ മാത്രമല്ല സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ആകെ തകര്‍ക്കുന്ന തലത്തിലേക്കു നീങ്ങുന്നു.
മൂന്നാറിലെ കൈയേറ്റങ്ങള്‍ എന്ന തരത്തിലാണ് ഈ വിഷയം ഉയര്‍ന്നു വന്നത്. പിന്നീട് ഇടുക്കി ജില്ലയിലെ മറ്റിടങ്ങളിലെ കൈയേറ്റങ്ങള്‍ കൂടി പുറത്തുവന്നു. എന്നാല്‍, ഇപ്പോള്‍ ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കി പതിച്ചു നല്‍കാനുള്ള നീക്കത്തിന് സര്‍ക്കാരിലെ ഒരു വിഭാഗം തുടക്കമിടുമ്പോള്‍ ഗുരുതരമായ അവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു.
കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിക്കും ഈ നീക്കം. ഏലമലക്കാടുകള്‍ ഇല്ലാതാകുന്നതോടെ ഇരുപതിനായിരത്തോളം കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍ ഒരു വര്‍ഷം 19,500 ടണ്‍ ഏലം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് സ്പൈസസ് ബോര്‍ഡിന്റെ കണക്ക്. രാജ്യത്തെ മൊത്തം ഏലം ഉത്പാദനത്തിന്റെ എഴുപതു ശതമാനമാണിത്. കേരളത്തിലെ ഏലം ഉത്പാദനം ഏതാണ്ട് പൂര്‍ണമായും ഇടുക്കി ജില്ലയിലെ ഏലമലക്കാടുകള്‍ കേന്ദ്രീകരിച്ചാണ്. ഇവ നശിക്കുന്നതോടെ ഏലത്തിന്റെ ഉത്പാദനത്തില്‍ കേരളത്തിന്റെ അവസ്ഥ ദയനീയമാവും.
ആഭ്യന്തര കമ്പോളത്തില്‍ ഒരു കിലോ ഏലത്തിന് 959 രൂപ മുതല്‍ 1,191 രൂപ വരെയാണ് വില. അതനുസരിച്ച് വര്‍ഷം 20,000 കോടി രൂപയുടെ വരുമാനമാണ് ഏലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് കിട്ടുന്നത്.
സൗദി അറേബ്യ, കുവൈറ്റ്, യുഎഇ, അമേരിക്ക, ജപ്പാന്, പാക്കിസ്ഥാന്, ബ്രിട്ടന്, മലേഷ്യ, ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും കേരളത്തിന്റെ ഏലത്തിന് വന്‍ ഡിമാന്‍ഡുണ്ട്. ഏലമലക്കാടുകള്‍ ഇല്ലാതായാല്‍ വിദേശനാണ്യത്തിലും ഇടിവുണ്ടാകും.
2011-12 സാമ്പത്തിക വര്‍ഷം 41,660 ഹെക്ടറിലായി 11,440 ടണ്ണായിരുന്നു ഉത്പാദനം. 2012-13 വര്‍ഷത്തില്‍ കൃഷി പ്രദേശം 39,660 ആയി കുറഞ്ഞു. ഇക്കാലയളവില്‍ ഉത്പദാനം 11,350 ടണ്‍. 2013-14 സാമ്പത്തിക വര്‍ഷം 39,730 ഹെക്ടറിലായി 14,000 ടണ്ണായിരുന്നു ഉത്പാദനം. 2014-15 വര്‍ഷമായപ്പോഴേക്കും 39,730 ഹെക്ടറില്‍ 16,000 ടണ്‍ ഏലം ഉത്പാദിപ്പിച്ചു. 2015-16 ആയപ്പോഴേക്കും ഉത്പാദനം 19,500 ടണ്ണായി ഉയര്‍ന്നു.
ഉത്പാദനത്തിന്റേയും വിപണനത്തിന്റേയും കാര്യത്തില്‍ വര്‍ഷാവര്‍ഷം ഇത്തരത്തില്‍ മുന്നേറ്റം രേഖപ്പെടുത്തുമ്പോഴാണ് അതെല്ലാം തകര്‍ക്കുന്ന തരത്തില്‍ ഏലമലക്കാടുകളെ നാശത്തിലേക്കു തള്ളി വിടുന്ന നടപടിക്കുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: