ഇടുക്കി: കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂര്‍, കൊട്ടാക്കമ്പൂര്‍, വട്ടവട എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട്ടില്‍ ഹെക്ടറുകണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറി ഗ്രാന്റീസ് കൃഷി നടത്തിയതിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.
ഇടുക്കിയുടെ കാലാവസ്ഥയ്ക്ക് ഏറെ ദോഷകരമായ ഗ്രാന്റീസ് തോട്ടത്തില്‍ നിന്ന് കോടികളാണ് ചരുങ്ങിയ കാലം കൊണ്ട് മാഫിയ സംഘം സമ്പാദിച്ചത്. ഭൂമി സംബന്ധമായ രേഖകള്‍ കൃത്യമായി കണ്ടെത്താനാകാത്തതിനാല്‍ റവന്യൂ വകുപ്പിന് ഈ ഭൂമി സര്‍ക്കാരിലേക്ക് വീണ്ടെടുക്കാനും കഴിയുന്നില്ല. കീഴാന്തൂര്‍ വില്ലേജിലെ വണ്ണാന്തുറ തോടിന് സമീപം ബ്ലോക്ക് നമ്പര്‍ 50 എന്ന റീസര്‍വ്വേ ബ്ലോക്കിന് ‘റിസര്‍വ് വനം സര്‍ക്കാര്‍ പുറമ്പോക്ക്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ആറായിരത്തോളം ഏക്കര്‍ ഭൂമിയാണിത്. ഇതില്‍ രണ്ടായിരത്തോളം ഏക്കര്‍ റവന്യൂ തരിശ് എന്ന് രേഖകളുണ്ട്. 1999ല്‍ രേഖകള്‍ പരിശോധിക്കാതെ ബ്ലോക്ക് നമ്പര്‍ 50തില്പ്പെട്ട മുഴുവന്‍ ഭൂമിയും റവന്യൂ തരിശ് എന്ന് ഇനം മാറ്റി. റീ സര്‍വ്വേ നടത്തിയപ്പോള്‍ ബ്ലോക്ക് നമ്പര്‍ 50തിന്റെ ചില ഭാഗങ്ങളില്‍ മുന്‍ സര്‍വ്വേ നമ്പര്‍ 1/1ല്‍പ്പെട്ട പ്രദേശത്ത് 19 പേര്‍ക്ക് പട്ടയം ലഭിച്ചുവെന്ന് കാണിച്ചാണ് സര്‍വ്വേ ഉദ്യോഗസ്ഥന് ബ്ലോക്ക് നമ്പര്‍ 50 മുഴുവന്‍ റവന്യൂ തരിശാക്കിയത്. ഈ പ്രദേശത്ത് 33 തണ്ടപ്പേരുകളില്‍ പട്ടയം ലഭിച്ച ലിസ്റ്റുണ്ടെങ്കിലും ഇതില്‍ നാല് പേര് മാത്രമാണ് തദ്ദേശവാസികള്‍. മറ്റ് പട്ടയക്കാരെല്ലാം അഞ്ചുനാടിന്റെ പുറത്തുള്ളവരാണ്. കൈയേറ്റക്കാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ചതിന്റെ ഒരു ഉദാഹരണമാണിത്.
കാന്തല്ലൂര്‍ വില്ലേജില്‍ 55, 57 എന്നീ ബ്ലോക്ക് നമ്പരിലായി അയ്യായിരത്തിലധികം ഏക്കര്‍ ഭൂമിയുണ്ട്. ഈ ഭൂമി റിസര്‍വ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തി സര്‍ക്കാര്‍ പുറമ്പോക്കില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രദേശത്ത് ഫോറസ്റ്റ് നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള വിസ്തീര്‍ണ്ണവും സര്‍വ്വേ വിസ്തീര്‍ണവും വ്യത്യസ്തമാണ്. ഈ സാഹചര്യം മനസിലാക്കിയ കൈയേറ്റക്കാര്‍ പ്രദേശത്ത് വ്യാപകമായി ഗ്രാന്റീസ് കൃഷിയിറക്കി. സര്‍ക്കാര്‍ തരിശ്ഭൂമി അല്ലാത്തതുകൊണ്ട് റവന്യൂ വകുപ്പിനോ നോട്ടിഫിക്കേഷന്‍ അവ്യക്തത മൂലം വനം വകുപ്പിനോ കൈയേറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
സര്‍ക്കാര്‍ രേഖകളിലെ അന്തരം ഉദ്യോഗസ്ഥരില്‍ നിന്നും മനസിലാക്കിയാണ് കൈയേറ്റക്കാര്‍ ഗ്രാന്റീസ് കൃഷിയിറക്കിയിരിക്കുന്നതെന്ന് വ്യക്തം. വട്ടവട, കൊട്ടാക്കമ്പൂര്‍, മറയൂര്‍ വില്ലേജുകളിലും കൈയേറ്റക്കാര്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമിയില്‍ ഗ്രാന്റീസ് നട്ടിട്ടുണ്ട്. കാര്യക്ഷമമായ ഒരു അന്വേഷണവും ഇതേക്കുറിച്ച് ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: