കൊച്ചി: ബുധനാഴ്ച വൈകിട്ട് ആറ് മണി. തിരുവനന്തപുരത്ത് നിന്നുള്ള ചെന്നൈ മെയില്‍ തുരങ്കം കടന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്കെത്തുന്നു. പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ എ സി കമ്പാര്‍ട്ട്മെന്റില്‍ നിന്ന് ഒരു പ്രത്യേക വേഷമിട്ടയാള്‍ പുറത്തേക്കിറങ്ങി. വെള്ള ഷര്‍ട്ടും, നീല പാന്റും, നാവികസേന ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിക്കുന്ന തൊപ്പിയുമാണ് വേഷം. ചിലര്‍ അയാളെ നോക്കി പരിചയ ഭാവത്തില്‍ ചിരിച്ചു. മറ്റ് ചിലരാകട്ടെ കൗതുകത്തോടെ നോക്കിയ ശേഷം ഒപ്പമുള്ളവരോട് ഇതാരാണെന്ന് പതിഞ്ഞ സ്വരത്തില്‍ തിരക്കി. ഇതിനിടയില്‍ സമീപത്തെ കമ്പാര്‍ട്ട്മെന്റില്‍ നിന്നിറങ്ങിയ യാത്രക്കാരന് ഈ ഉദ്യോഗസ്ഥന്റെ സമീപമെത്തിയ ശേഷം കൈനീട്ടി പറഞ്ഞു…’ഹലോ ക്യാപ്റ്റന്‍, പുതിയ സമ്പ്രദായം കൊള്ളാം. താങ്കള്‍ നല്ല സേവനം കാഴ്ചവെയ്ക്കുന്നു’.
അതേ, കപ്പലില്‍ മാത്രമല്ല ഇങ്ങ് ട്രെയിനിലും ക്യാപ്റ്റനെത്തിയിരിക്കുകയാണ്. ഇന്‍ഡ്യന്‍ റെയില്‍വേയുടെ പുതിയ സമ്പ്രദായമാണ് ട്രെയിന്‍ ക്യാപ്റ്റന്‍. യാത്രക്കാരുടെ ആവശ്യങ്ങളും, പരാതികളും പരിഹരിക്കുകയാണ് ക്യാപ്റ്റന്റെ ഡ്യൂട്ടി. യാത്ര തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നിടം വരെ ട്രെയിന്‍ ക്യാപ്റ്റന്റെ അധീനതിയിലായിരിക്കും. തിരുവനന്തപുരം ഡിവിഷന് കീഴിലെ തിരുവനന്തപുരം-ചെന്നൈ മെയില്‍, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ ഫെബ്രുവരി മുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ക്യാപ്റ്റന്റെ സേവനം ആരംഭിച്ചത്. നിലവില്‍ ഡിവിഷന് കീഴില്‍ 5 ക്യാപ്റ്റന്മാരാണുള്ളത്. ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്ന യാത്രക്കാര്‍ക്ക് റെയില്‍വേ അയ്ക്കുന്ന എസ് എം എസ്സില്‍ തന്നെ ക്യാപ്റ്റന്റെ പേരും, ഫോണ്‍ നമ്പരുമുണ്ടാകും. വെയിറ്റങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്കും നമ്പര്‍ ലഭിക്കും. ഭക്ഷണം, ശുചിത്വം, തുടങ്ങി യാത്രക്കാര്‍ക്ക് വേണ്ട എന്ത് സേവനങ്ങള്‍ക്കും ക്യാപ്റ്റനെ വിളിക്കാം. ‘അന്യന്’ സിനിമയില്‍ കണ്ട പോലെ ഫാന്‍ കറങ്ങാത്തതിനും, ബാത്ത് റൂം വ്യത്തികേടായി കിടക്കുന്നതിനും, മോശം ഭക്ഷണത്തിനുമെല്ലാം യാത്രക്കാരന് സ്വയം അന്യനായി മാറേണ്ടതില്ല എന്നര്‍ഥം. ഇതിനിടയില്‍ ട്രെയിന്‍ എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തി.
അപ്പോള്‍ സമയം 7.35. ഈ ഒന്നര മണിക്കുറിനിടെ 20 ഓളം കോളുകളാണ് ക്യാപ്റ്റന്റെ ഫോണിലേക്കെത്തിയത്. എറണാകുളത്ത് വണ്ടിയിറങ്ങുന്നതിനിടെ ഞങ്ങളുടെ സമീപത്ത് നിന്ന ക്യാപ്റ്റന്റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. കോള്‍ അറ്റന്റ്് ചെയ്ത് ക്യാപ്റ്റന്‍ വീണ്ടും കമ്പാര്‍ട്ട്മെന്റിലേക്ക്. ഇത്തവണ സ്ലീപ്പര്‍ കോച്ചിലെ രണ്ട് വ്യദ്ധ ദമ്പതികള്‍ക്ക് ലോവര്‍ ബെര്‍ത്ത് തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സോഷ്യല്‍ മീഡിയകളിലൂടെ യാത്രക്കാര്‍ പുതിയ സംവിധാനത്തെപ്പറ്റി മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. യാത്രക്കാരും പച്ചക്കൊടി കാട്ടിയതോടെ സേവനം തുടരാന്‍ കഴിഞ്ഞാഴ്ച കൂടിയ റെയില്‍വേ ഡിവിഷന് ബോര്‍ഡ് യോഗം തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: