തിരുവനന്തപുരം: എറണാകുളം പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന പാചകവാതക സംഭരണ ടെര്‍മിനലിന്റെ സുരക്ഷിതത്വം സംബന്ധിച്ച് നാട്ടുകാര്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായത് ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ഐഒസിക്കെതിരായ സമരത്തില്‍ നിന്ന് പൊതുതാത്പ്പര്യം മുന്‍നിര്‍ത്തി ദേശവാസികള്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സ്റ്റോറേജ് ടെര്‍മിനല്‍ കേരളത്തിന് അത്യാവശ്യ പദ്ധതിയാണ്. അതുമായി ഐഒസി ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കാമെന്ന് ഗ്രീന്‍ ട്രിബ്യൂണലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാവിധത്തിലുള്ള സുരക്ഷാനടപടികളും ഐഒസി സ്വീകരിക്കണം. ഐഒസി പൊതുസ്ഥാപനമാണെന്നും സ്വകാര്യ സംരംഭങ്ങളെപ്പോലെ അതിനെ കണക്കാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍പിജി ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരില്‍ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്, എസ്.ശര്‍മ്മ എംഎല്‍എ, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ള, പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ഐഒസി ജനറല്‍ മാനേജര്‍ പി.എസ്.മോനി, ഡിജിഎം സി.എന്‍. രാജേന്ദ്രകുമാര്‍, ഡിജിഎം (എല്‍പിജി) ധനപാണ്ഡ്യന് എന്നിവരും നാട്ടുകാരുടെ പ്രതിനിധികളും പങ്കെടുത്തു.
എല്‍പിജി ടെര്‍മിനല്‍ വഴി കേരളത്തിന് 2,200 കോടി രൂപയുടെ പുതിയ നിക്ഷേപമുണ്ടാകുമെന്ന് ഐഒസി പ്രതിനിധികള്‍ പറഞ്ഞു. കേരളത്തിന് 4.5 ലക്ഷം ടണ്‍ എല്‍പിജി ആവശ്യമുണ്ട്. എന്നാല്‍ കൊച്ചി റിഫൈനറിയില്‍ നിന്ന് വെറും 60,000 ടണ്‍ മാത്രമാണ് കിട്ടുന്നത്. ബാക്കി മംഗലാപുരത്തു നിന്ന് റോഡ് വഴിയാണ് എത്തിക്കുന്നത്. ടാങ്കര്‍ ലോറികളില്‍ എല്‍പിജി കൊണ്ടുവരുന്നതില്‍ വലിയ അപകട സാധ്യതയുണ്ട്. അടുത്തകാലത്ത് രണ്ടു വലിയ ദുരന്തങ്ങളുണ്ടായി.
ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് കപ്പല്‍ വഴി കൊച്ചി തുറമുഖത്ത് ഇറക്കുന്ന എല്‍പിജി മറ്റിടങ്ങളിലേക്ക് പൈപ്പ് വഴി വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത്. എല്‍പിജിയുടെ ആവശ്യം വലിയ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പദ്ധതി അത്യന്താപേക്ഷിതമാണെന്ന് ഐഒസി അധികൃതര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: