വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ഡാനിയല്‍ കോട്സ്. ആഗോളതലത്തില്‍ ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇനിയൊരാക്രമണമുണ്ടായാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാകും. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും നടന്ന ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ പാകിസ്ഥാന് പരാജയപ്പെട്ടെന്നും കോട്ട്സ് വ്യക്തമാക്കി.
രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സ്വന്തം അവസ്ഥയേക്കുറിച്ച് പാക്കിസ്ഥാന് ആശങ്കയുണ്ടെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനയുമായുള്ള ബന്ധം സുദൃഢമാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും കോട്സ് പറഞ്ഞു.
യുഎസും സഖ്യരാജ്യങ്ങളും പരമാവധി സൈനിക പിന്തുണ നല്‍കുന്നുണ്ടെങ്കിലും, ദക്ഷിണേഷ്യന്‍ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ അടുത്ത വര്‍ഷവും രാഷ്ട്രീയ, സുരക്ഷാ രംഗങ്ങളിലെ സ്ഥിതിഗതികള്‍ മോശമായി തുടരാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്താന്‍കോട്ട് ആക്രമണം, അതിര്‍ത്തി കടന്നുളള വെടിവയ്പ്പ് എന്നീ വിഷയങ്ങളില്‍ ചര്‍ച്ച മാത്രമാണ് പരിഹാരമെന്ന് ചുണ്ടിക്കാട്ടിയ കോട്സ്, യുഎസുമായുള്ള ഇന്ത്യയുടെ ബന്ധവും രാജ്യാന്തര തലത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ചയും പാക്കിസ്ഥാനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: