ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. ദല്‍ഹി ഹൈകോടതിയാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് ഉത്തരവിട്ടത്. സോണിയയും രാഹുലും അന്വേഷണം നേരിടണമെന്നും കോടതി വിധിച്ചു.
നേരത്തെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പരാമര്‍ശത്തോടെ ഇരുവര്‍ക്കുമെതിരെ ദല്‍ഹി മെട്രോ പൊളിറ്റന്‍ കോടതി സമന്‍സ് അയച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ സോണിയയും രാഹുലും ഹര്‍ജി നല്‍കിയത്. വിശ്വാസ വഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് ഇവര്‍ക്കെതിരെ കേസ് കൊടുത്തത്. കോണ്‍ഗ്രസ് ഖജാന്‍ജി മോത്തിലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്കര് ഫെര്‍ണാണ്ടസ്, സുമന് ദുബേ, സാംപിട്രോഡ എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍.
2008ല്‍ നഷ്ടം മൂലം നാഷണല്‍ ഹെറാള്‍ഡ്’ പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) എന്ന കമ്പനിയാണ് നാഷണല്‍ ഹെറാള്‍ഡിന് പുറമേ നവ്ജീവന്, ക്വാമി ആസാദ് എന്നിവയും പ്രസിദ്ധീകരിച്ചിരുന്നത്. ഈ സ്ഥാപനത്തിന്റെ 2000 കോടിയിലേറെ വില മതിക്കുന്ന സ്വത്തുക്കള്‍ പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ‘യംഗ് ഇന്ത്യന്‍’ എന്ന കമ്പനി കൈക്കലാക്കി എന്നാണ് സ്വാമിയുടെ പരാതിയിലെ വിമര്‍ശനം.
സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് ‘യംഗ് ഇന്ത്യന്‍’. എ.ജെ.എല്‍ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും നഷ്ടപരിഹാരം നല്കി ജീവനക്കാരെ പിരിച്ചുവിടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: