കൊട്ടാരക്കര: ഭക്ഷ്യസുരക്ഷ വിഭാഗം നടത്തുന്ന പരിശോധനകള്‍ പ്രഹസനമാകുന്നു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ ലൈസന്‍സും നല്‍കുന്നില്ലെന്ന് ആക്ഷേപം.
ജനത്തിന്റെ ആരോഗ്യസുരക്ഷക്ക് മുന്‍തൂക്കം നല്‍കേണ്ട സംവിധാനത്തിന്റെ പ്രവര്‍ത്തനം ഓഫീസുകളില്‍ മാത്രം ഒതുങ്ങുന്നതായാണ് ആക്ഷേപം. ലൈസന്‍സ് പുതുക്കാനായി ഹോട്ടലുടമകള്‍ സമീപിച്ചാല്‍ പടി നല്കിയില്ലങ്കില് ലൈസന്‍സ് നല്‍കുന്നത് നീട്ടികൊണ്ടുപോകുന്നു. നഗരസഭയിലെ അവസ്ഥയും ഇത് തന്നെയാണ്. ഫ്രണ്ട് ഓഫിസില്‍ അപേക്ഷ നല്കിയ ഇടത്തരം ഹോട്ടലുടമക്ക് കൈക്കൂലി നല്കാത്തതുകൊണ്ട് പല പ്രാവശ്യമാണ് നഗരസഭ ഓഫീസില്‍ എത്തി മടങ്ങേണ്ടിവന്നത്. ഫ്രണ്ട് ഓഫിസില്‍ നിന്ന് അപേക്ഷ നല്‍കിയതിന്റെ രേഖകള്‍ കാണിച്ചാലും അപേക്ഷ കിട്ടിയില്ല പിറ്റേദിവസം വരാന്‍ പറഞ്ഞ് മടക്കും. ഓഫീസ് കയറിയിറങ്ങി മടത്തുരിക്കുകയാണ് പ്രവാസി കൂടിയായ യുവ ഹോട്ടലുടമ.
എല്ലാവര്‍ഷവും ഓണം, ക്രിസ്തുമസ്, ശബരിമല മണ്ഡലകാലം എന്നിവയോട് അനുബന്ധിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംസ്ഥാനവ്യാപകമായി ഹോട്ടലുകളിലും ഭക്ഷണ നിര്‍മ്മാണ യൂണിറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും സംയുക്തമായി പരിശോധന നടത്തുമ്പോള്‍ ഭക്ഷ്യസുരക്ഷാവിഭാഗവും അതില്‍ പങ്കാളികളാകും. തുടര്‍ന്നുള്ള സമയങ്ങളില്‍ എന്താണ് ഇവരുടെ ജോലി എന്നാണ് പൊതുജനം ചോദിക്കുന്നത്.
നഗരസഭ അടുത്തിടെ നടത്തിയ റെയ്ഡില്‍ ദിവസങ്ങള്‍ പഴക്കമുള്ള ചോറും പഴയ ചപ്പാത്തിയും മത്സ്യമാംസാദികളും പിടിച്ചെടുത്തിരുന്നു. ഈ വിവരമൊന്നും താലൂക്കിലെ’ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിഞ്ഞ ലക്ഷണമില്ല. നഗരസഭ റെയ്ഡ് നടത്തി അഞ്ചുദിവസം കഴിഞ്ഞിട്ടും ടൗണിലെ ഹോട്ടലുകളിലും ഭക്ഷ്യഉല്പാദന വില്പനശാലകളിലും പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കൊട്ടാരക്കര ടൗണിലെ ഹോട്ടലുകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് കൊട്ടാരക്കര ടൗണിലെ ഒരു ചായക്കടയില്‍ നിന്നും വടയില്‍ ചത്ത അട്ടയെ കിട്ടിയ സംഭവം.
ഇത് ഏറെ വിവാദമായിട്ടും വട നിര്‍മ്മിച്ച് നല്കിയ അനധികൃത നിര്‍മ്മാണ യൂണിറ്റിന്റെ ഉടമസ്ഥരെ പിടികൂടാനോ നടപടി എടുക്കാനോ’ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഹോട്ടലുകളിലും ബേക്കറികളിലും ഒരേ സാധനങ്ങള്‍ക്ക് പല വിലകളാണ് ഈടാക്കിവരുന്നത്. പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലുള്ള സാഹചര്യത്തില്‍ അടിയന്തിര ഇടപെടലാണ് വേണ്ടത്. ടൗണില്‍ തന്നെ പത്തോളം ചപ്പാത്തി ഉല്പാദന കേന്ദ്രങ്ങളുണ്ട്. ഇവയ്ക്ക് ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ പിന്നീട് ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറില്ല. ആരോഗ്യപരിപാലനത്തിനായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ നഗരത്തിലെ ഭക്ഷണവില്പനശാലകളുടെയും കടകളുടെയും നിലവാരം കണ്ടില്ലെന്ന് നടിക്കുന്നതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: