ശ്രീനഗര്‍: സൈനിക ഉദ്യോഗസ്ഥന് ലഫ്. ഉമര്‍ ഫയാസിന്റെ കൊലപാതകത്തിന് പിന്നിലെ ഭീകരരുടെ ചിത്രങ്ങള്‍ കശ്മീര്‍ പോലീസ് പുറത്ത് വിട്ടു.
ലഷ്ക്കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനകളില്‍പ്പെട്ട ഇഷ്വാഖ് അഹമ്മദ് തോകര്, ഗയാസ് ഉള് ഇസ്ലാം, അബ്ബാസ് അഹമ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരുടെ ചിത്രങ്ങളാണ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പുറത്തു വിട്ടത്. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഉമര്‍ ഫയാസ് അഞ്ചു മാസം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു ഉമര്‍.
ഷോപിയാനിലെ താമസ സ്ഥലത്തുനിന്നാണ് ഉമറിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലില്‍ വെടിയേറ്റ നിലയില്‍ ഉമറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: