ന്യൂദല്‍ഹി: മുത്തലാഖ് നീചവും അനഭിലഷണീയവുമായ സമ്പ്രദായമാണെന്ന് സുപ്രീംകോടതി. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ രണ്ടാം ദിവസവും വാദം തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
മുത്തലാഖ് പാപമാണെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി സല്മാന് ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. വ്യക്തിപരമായ അഭിപ്രായമാണ് ഖുര്‍ഷിദ് കോടതിയെ ബോധിപ്പിച്ചത്. പാപമായ ഒരു സമ്പ്രദായത്തെ ശരീഅത്ത് നിയമമായി കണക്കാക്കാന്‍ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ ചോദിച്ചു. ദൈവത്തിന്റെ കണ്ണില്‍ പാപമായിരിക്കുന്നത് നിയമമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
മറ്റു രാജ്യങ്ങള്‍ എന്തു കൊണ്ട് മുത്തലാഖ് നിരോധിച്ചു, ഇന്ത്യയില്‍ മാത്രമാണോ മുത്തലാഖ് ഉള്ളത് തുടങ്ങിയ സംശയങ്ങളും കോടതി ഉന്നയിച്ചു. മുസ്ലീം രാഷ്ട്രങ്ങളടക്കം ഒരു രാജ്യത്തും മുത്തലാഖ് സമ്പ്രദായമില്ലെന്നും ഇത് ഇന്ത്യയിലെ മുസ്ലിം സമുദായത്തില്‍ മാത്രമാണുള്ളതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ക്ക് സമാനമായ കാര്യങ്ങള്‍ ഉണ്ടായപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചതെന്നും സല്മാന് ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ഷയറ ബാനു സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ കുര്യന് ജോസഫ്, യു.യു. ലളിത്, രോഹിങ്ടണ്‍ നരിമാന്, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: