പയ്യന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ അട്ടിമറിച്ച് സിപിഎമ്മിലെ ക്രിമിനല്‍ സംഘങ്ങള്‍ വീണ്ടും കൊലവിളിയുമായി രംഗത്ത്. ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജു (34) വെട്ടേറ്റ് മരിച്ചു. അക്രമികള്‍ പ്രാകൃതമായ രീതിയില്‍ ബിജുവിന്റെ കഴുത്ത് വെട്ടിമാറ്റി.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് പഴയങ്ങാടി മുട്ടം പാലത്തിന് സമീപം പാലക്കോട് വെച്ച് ഒരു സംഘം സിപിഎമ്മുകാര്‍ ബിജുവിനെ വെട്ടിക്കൊന്നത്. ബൈക്കില്‍ പോവുകയായിരുന്ന ബിജുവിനെയും സുഹൃത്ത് രാജേഷിനെയും കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജു സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബൈക്കിന് സമീപത്തു തന്നെയാണ് മൃതദേഹം കിടന്നിരുന്നത്.
പുരുഷോത്തമന്-നാരായണി ദമ്പതികളുടെ മകനാണ് പെയിന്റിങ്ങ് തൊഴിലാളിയായ ബിജു. സഹോദരങ്ങള്‍: സുനില്‍, രതീഷ്, സുഭാഷ് (മൂവരും വിദേശത്ത്), ബിന്ദു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ണൂരില്‍ അഫ്സ്പാ നടപ്പാക്കണം: കുമ്മനം
തിരുവനന്തപുരം: സൈന്യത്തിനു പ്രത്യേക അധികാരം നല്കുന്ന നിയമമായ അഫ്സ്പാ കണ്ണൂരില്‍ പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
സംസ്ഥാന സര്‍ക്കാരിന് കണ്ണൂരിലെ ക്രിമിനലുകളെ നിയന്ത്രിക്കാനാവില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
സമാധാന ശ്രമങ്ങളെ സിപിഎം ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുന്നു.
മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാനാകാതെ സിപിഎം ക്രിമിനലുകള്‍ കണ്ണൂരില്‍ തേര്‍വാഴ്ച നടത്തുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് അഫ്സ്പ പ്രയോഗിക്കണം. ഇതിനായി ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കും. കണ്ണൂരിലും, മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. സംസ്ഥാന ത്താകെ ഇന്ന് പ്രതിഷേധ ദിനമായിരിക്കുമെന്നും കുമ്മനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: