പാലക്കാട്: പാലക്കാട്, തിരുവനന്തപുരം, സേലം ഡിവിഷനുകളിലായി 24 സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തലാക്കി. കൂടുതല്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യമുന്നയിച്ചുകൊണ്ടിരിക്കെ ഇത് പരിഗണിക്കാതെയാണ് കേരളത്തിലൂടെ പോകുന്ന നിലവിലുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
ലാഭകരമല്ലാത്ത സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു എന്നാണ് റെയില്‍വേ നല്കുന്ന വിശദീകരണം. സര്‍വീസ് റദ്ദ് ചെയ്ത പാതകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്നും റെയില്‍വേ പറയുന്നു.
എറണാകുളം-പിറവം റോഡ്-അങ്കമാലി പാസഞ്ചറും, ആലുവ- എറണാകുളം മെമു തീവണ്ടികളും നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു. പാലക്കാട് ഡിവിഷനു കീഴില്‍ ഏറെ മുറവിളിക്കു ശേഷം പുനരാരംഭിച്ച പൊള്ളാച്ചി ട്രെയിനും പഴനി ട്രെയിനും ഉള്‍പ്പെടെ ആറ് ട്രെയ്നുകളുടെ പന്ത്രണ്ട് സര്‍വീസാണ് റെയില്‍വേ നിര്‍ത്തലാക്കിയിരിക്കുന്നത്.
പൊള്ളാച്ചിയിലേക്ക് നീട്ടിയിരുന്ന അമൃത എക്സ്പ്രസ് ഇനി പാലക്കാട് വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക കണ്ണൂര്‍-കാസര്‍കോഡ് സ്പെഷല്‍, കസര്‍കോഡ്-ബൈന്ദൂര് പാസഞ്ചര്‍, എന്നിവയാണ് റദ്ദ് ചെയ്ത മറ്റ് തീവണ്ടികള്‍. പാതകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കും എന്നാണ് റെയ്ല്‍വേ പറയുന്നത്.
സേലം ഡിവിഷനു കീഴില്‍ വരുന്ന കോയമ്പത്തൂര്‍-മേട്ടുപ്പാളയം പാസഞ്ചര്‍, സേലം-കരൂര്‍ എക്സ്പ്രസ് എന്നീ രണ്ട് ട്രെയ്നുകളും സര്‍വീസ് നിര്‍ത്തി. അടുത്തിടെ എറണാകുളത്തു നിന്നും പാലക്കാട് വഴി രാമേശ്വരത്തേക്ക് ആരംഭിച്ച സര്‍വീസും പാലക്കാട് തിരുച്ചെന്തൂര്‍ സര്‍വീസും മാത്രമാണ് ലാഭകരമായ സ്പെഷല്‍ ട്രെയ്നുകളുടെ പട്ടികയില്‍ ഈ ഡിവിഷനുകളിലുള്ളത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞാല്‍ ഇവയും റെയ്ല്‍വേ നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: