വാഷിങ്ങ്ടണ്‍: പാക്കിസ്ഥാനിലെ ചില ഭീകരസംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് അമേരിക്കന്‍ ചാരനേതാവ്.
ഭീകരരെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പാക്കിസ്ഥാന് പരാജയപ്പെട്ടു. ഇത്തരം സംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിലും ആക്രമണങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
ഇവര്‍ മേഖലയിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും വിനയാണ്. അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ മേധാവി ഡാനിയേല്‍ കോട്സ് പറഞ്ഞു. രഹസ്യാന്വേഷണം സംബന്ധിച്ച യുഎസ് സെനറ്റ് സമിതിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് ആണവായുധങ്ങള്‍ വിപുലപ്പെടുത്തുകയാണ്. അഫ്ഗാനിലെ അന്തരീക്ഷം ഇനിയും മോശമാകും. അത് അവരുടെ സാമ്പത്തിക സ്ഥിതിയും തകര്‍ക്കും.താലിബാന് ഗ്രാമീണ മേഖലകളില്‍ പിടിത്തം മുറുക്കും. അഫ്ഗാന് സൈന്യത്തിന്റെ കരുത്ത് കുറഞ്ഞുവരികയാണ്.
പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയാണ്. ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ വളരുന്നതും പാക്കിസ്ഥാന് ആശങ്കയാണ് ഉണ്ടാക്കുന്നത്. ഈ അവസരത്തില്‍ കൂടുതല്‍ സഹായങ്ങള്‍ക്ക് അവര്‍ ചൈനയെ സമീപിച്ചേക്കും. കോട്സ് പറഞ്ഞു.
ഇന്ത്യാ പാക്ക് ബന്ധം മോശമാകാന്‍ പാക്കിസ്ഥാനാണ് കാരണം. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവര്‍ തടഞ്ഞില്ലെങ്കില്‍ ബന്ധം ഇനിയും വഷളാകും.
ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ പ്രശ്നം മോശമാകും. ഇന്ത്യയുടെ രോഷം കൂടിവരികയുമാണ്. ഇതിനു പുറമേ 2016ല്‍ പത്താന്‍കോട്ടുണ്ടായ ഭീകരാക്രമണം സംബന്ധിച്ച പാക്ക് അന്വേഷണം ഇഴയുകയാണ്. കോട്സ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: