ആലപ്പുഴ: വധശ്രമക്കേസുകളിലെയും വിവിധ മോഷണക്കേസുകളിലെയും രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ എഎന്‍ പുരം വാര്‍ഡില്‍ ശ്രീകരമഠം വീട്ടില്‍ വെങ്കിടേഷിന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതികളായ സനാതനപുരം താനാകുളങ്ങരവെളി വീട്ടില്‍ രതീഷ്, മുല്ലാത്തു വളപ്പില്‍ ഓമന ഭവനില്‍ രാഹുല്‍ബാബു എന്നിവരാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരോടൊപ്പം പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച പുലര്‍ച്ചെ ശ്രീകരമഠം വീടിനോടു ചേര്‍ന്നുള്ള ചാവടിയിലെ ഓട് ഇളക്കി അകത്തുകടന്ന പ്രതികള്‍ ആദ്യം അവിടെയുണ്ടായിരുന്ന ക്യാമറ മോഷ്ടിച്ചു. വീട്ടുടമസ്ഥനും അയല്‍ക്കാരും ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ഓടിപ്പോകുന്നതിനിടെ ക്യാമറ ഒഴികെയുള്ള സാധനങ്ങള്‍ നിറച്ചുവച്ച ബാഗ് എടുക്കാനായില്ല.
ശ്രീകരമഠം വീട്ടില്‍ കയറുന്നതിനു തൊട്ടുമുന്‍പ് അടുത്തുള്ള ഒരു കടയില്‍ നിന്നും ടിവിയും പ്രതികള്‍ മോഷ്ടിച്ചു. രതീഷിനെ വീട്ടില്‍ നിന്നും രാഹുല്‍ ബാബുവിനെ നഗരത്തില്‍ നിന്നുമാണ് ആലപ്പുഴ സൗത്ത് എസ്ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുന്നപ്ര സ്റ്റേഷനില്‍ മോഷണക്കേസിലെയും ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ വധശ്രമ കേസിലെയും പ്രതിയാണു രാഹുല്‍ ബാബു. രതീഷ് സൗത്ത് സ്റ്റേഷനിലെ വധശ്രമക്കേസിലെ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: