മുത്തലാഖ് സംബന്ധിച്ച പരാതികളിന്മേല് അഞ്ചംഗ ബെഞ്ച് വാദംകേള്‍ക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ എല്ലാ കണ്ണുകളും കാതുകളും പരമോന്നത നീതീപീഠത്തിനു നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്. മതത്തിന്റെ പേരില്‍ തലാഖ് എന്ന് മൂന്നുപ്രാവശ്യം പറഞ്ഞ് മുസ്ലിം സ്ത്രീകളെ മൊഴിചെല്ലുന്നതിന്റെ ഭരണഘടനാ സാധുതയാണ് കോടതി പരിശോധിക്കുക. മുത്തലാഖ് ഇസ്ലാംമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളില്പ്പെടുന്നതാണോയെന്നും മൗലികാവകാശത്തിന്റെ ഭാഗമാണോയെന്നും സുപ്രീംകോടതി പരിശോധിക്കും.
മുത്തലാഖ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണത്തില്പ്പെടുന്നതാണെന്ന് ബോധ്യമായാല്‍ പിന്നെ അതിന്റെ ഭരണഘടനാ സാധുത പരിശോധിക്കില്ലെന്ന് വാദത്തിന്റെ തുടക്കത്തില്‍തന്നെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ വ്യക്തമാക്കിയിരിക്കുന്നു. ഖേഹര്‍ ഉള്‍പ്പെടെ അഞ്ച് വിവിധ മതങ്ങളില്പ്പെടുന്ന ജസ്റ്റിസുമാരായ യു.യു.ലളിത്, കുര്യന് ജോസഫ്, രോഹിങ്ടണ്‍ നരിമാന്, അബ്ദുള്‍ നസീര്‍ എന്നിരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തീര്‍പ്പുകല്‍പ്പിക്കേണ്ട വിഷയത്തിന്റെ വൈകാരിക സ്വഭാവം കണക്കിലെടുത്താണിതെന്ന് വ്യക്തം. മൂന്നുദിവസമായാണ് വാദം കേള്‍ക്കുക. ആദ്യ രണ്ട് ദിവസം മുത്തലാഖിനെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ക്ക് വാദഗതികള്‍ അവതരിപ്പിക്കാം. മൂന്നാം ദിവസം ഇരുകൂട്ടര്‍ക്കും എതിര്‍വാദങ്ങള്‍ ഉന്നയിക്കാം. ‘മുസ്ലിം സ്ത്രീകളുടെ സമത്വത്തിനുവേണ്ടിയുള്ള ദാഹം’ എന്ന പേരില്‍ ലഭിച്ച പരാതികളില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കോടതി പരിഗണിക്കുന്നവയില്‍ അഞ്ച് മുസ്ലിം സ്ത്രീകളും ഖുറാന് സുന്നത്ത് സൊസൈറ്റിയും നല്കിയ ഹര്‍ജികളുണ്ട്.
വിഷയത്തില്‍ സുപ്രീംകോടതി നേരത്തെതന്നെ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ബഹുഭാര്യാത്വവും മുത്തലാഖും ഇസ്ലാംമതം അനുശാസിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ വലിയ രാഷ്ട്രീയ വിവാദം തന്നെ ചിലര്‍ കുത്തിപ്പൊക്കി. മുസ്ലിങ്ങളുടെ വ്യക്തിനിയമത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെടുന്നുവെന്നായിരുന്നു പ്രചാരണം. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മുസ്ലിം ജനവിഭാഗങ്ങൡനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയാണ് ഈ പ്രചാരണത്തിനു പിന്നിലെന്ന് വ്യക്തം. മുത്തലാഖ് പ്രശ്നത്തില്‍ രാഷ്ട്രീയമായ ഇടപെടല്‍ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വ്യക്തമാക്കുകയുണ്ടായി. മുത്തലാഖിനെതിരെ മുസ്ലിങ്ങളില്നിന്നുതന്നെ ശബ്ദമുയരണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുത്തലാഖ് ജീവിതം വഴിയാധാരമാക്കിയ നിരവധി മുസ്ലിംവനിതകള്‍ തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതിയിരുന്നു.
മുത്തലാഖിന്റെ പേരില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവര്‍ സുപ്രീംകോടതിയില്‍ പരാതികള്‍ നല്‍കിയത് മുസ്ലിം വനിതകളാണെന്ന സത്യത്തിനുനേര്‍ക്ക് ബോധപൂര്‍വം കണ്ണടച്ചു. പ്രബുദ്ധരായ ചില മുസ്ലിം വനിതകള്‍ മുത്തലാഖിനെ എതിര്‍ത്ത് സമരരംഗത്തിറങ്ങുകപോലുമുണ്ടായി. വിചിത്രമെന്നു പറയട്ടെ, വനിതാ വിമോചനത്തിന്റെ വക്താക്കള്‍ ചമഞ്ഞുനടക്കുന്നവരും, മതേതരത്വം മുറുകെപ്പിടിക്കുന്നവരെന്ന് അവകാശപ്പെടുന്ന ചില മാധ്യമങ്ങളും മതപരമായ അടിച്ചമര്‍ത്തലിനെതിരെ രംഗത്തുവന്ന് മുസ്ലിം വനിതകളെ പിന്തുണക്കാന്‍ തയ്യാറല്ല!
വ്യക്തിനിയമത്തിന്റെ പേരുപറഞ്ഞ് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണവും അവകാശങ്ങളും മുസ്ലിം സ്ത്രീകള്‍ക്ക് നിഷേധിക്കുകയാണ് മുത്തലാഖിലൂടെ ചെയ്യുന്നത്. പുരുഷാധിപത്യം അടിച്ചേല്‍പ്പിക്കലാണിത്. ഈ അനീതി അവസാനിപ്പിക്കാന്‍ മൂന്ന് പതിറ്റാണ്ടു മുന്‍പുതന്നെ അവസരം ഒരുങ്ങിയതായിരുന്നു. 1985 ല്‍ മധ്യപ്രദേശുകാരിയായ ഷബാനുബീഗം എന്ന മുസ്ലിംവനിതക്ക് ജീവനാംശം നല്‍കണമെന്ന് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധിച്ചതാണ്. എന്നാല്‍ മതഭ്രാന്തന്മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജീവ്ഗാന്ധി നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍, 1986 ല്‍ കോടതിവിധി അസാധുവാക്കി പുതിയ മുസ്ലിം വനിതാ സംരക്ഷണ നിയമം കൊണ്ടുവന്നു.
കടുത്ത വര്‍ഗീയപ്രീണനവും ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കുന്ന നടപടിയുമായിരുന്നു ഇത്. ഇതില്‍നിന്ന് വ്യത്യസ്തമായി മുസ്ലിംവനിതകളുടെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുമെന്ന ധീരമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ ഒരു പൗരന്റെ പോലും ഭരണഘടനാവകാശം ഏതെങ്കിലും മതത്തിന്റെ വ്യക്തിനിയമത്തിന്റെ പേരില്‍ നിഷേധിക്കുവാന്‍ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങളില്‍ ലിംഗവിവേചനം അനുവദിക്കാനാവില്ല.
മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്നും, വ്യക്തിനിയമ ബോര്‍ഡ് കോടതിക്കോ നിയമത്തിനോ മുകളിലല്ലെന്നും അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കുകയുണ്ടായി. മതശാസനകള്‍ മനുഷ്യാവകാശങ്ങളും ഭരണഘടന നല്കുന്ന അവകാശങ്ങളും ലംഘിക്കുന്നതാകരുതെന്ന് പറഞ്ഞ ഈ കോടതി ഉത്തരവ് ഇപ്പോള്‍ മുത്തലാഖിന്റെ നിയമസാധുത സുപ്രീം കോടതി പരിശോധിക്കുന്ന വേളയില്‍ ഏറെ പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: