തൃശൂര്‍: പൂമല ഗവ.ഹൈസ്കൂള്‍ പരിസരത്തും ഡാം പരിസരങ്ങളിലും കഞ്ചാവു വില്‍പ്പന, ഉപഭോഗം, പരസ്യ മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് പേരെ കോലഴി എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
കഞ്ചാവ് കടത്തിപ്പോന്ന ഇരുചക്ര വാഹനം പിടിച്ചെടുത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്.സലിമിന്റെ നിര്‍ദ്ദേശപ്രകാരം കോലഴി എക്സൈസ് ഇന്‍സ്പെക്ടര്‍ എ.രാധാകൃഷ്ണനും സംഘവും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് വിവിധ കേന്ദ്രങ്ങളില്‍ ലഹരിക്കടിമകളായ യുവാക്കളെ പിടികൂടിയത്.
മുന്‍ കഞ്ചാവ് പ്രതിയായ തടപ്പറമ്പ് വിഷ്ണുവാണ് 25 പൊതി കഞ്ചാവുമായി ഡാം പരിസരത്തുവെച്ച് അറസ്റ്റിലായത്. ഈയാള് സഞ്ചരിച്ചുപോന്ന ബൈക്കില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ബൈക്കും പിടിച്ചെടുത്തു. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈസ്കൂള്‍ ഭാഗത്ത് മദ്യപിച്ച കുറ്റത്തിന് ധനേഷ്, മനോജ്, സനു എന്നിവര്‍ക്കെതിരെയും കഞ്ചാവ് ഉപഭോഗവുമായി ബന്ധപ്പെട്ട് ബിനു എന്നയാളെയും സംഘം അറസ്റ്റ് ചെയ്തു.
ഈ മേഖലയിലെ കഞ്ചാവ് വില്പനയും പൊതു സ്ഥലങ്ങളിലുള്ള മദ്യപാനവും പോലീസിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളില്‍ കണ്ണുവച്ചാണ് ലഹരി മാഫിയ വിലസുന്നത്. നിരവധി കേസുകളില്‍ ഇതിനകം തന്നെ ഈ മേഖലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.ബി പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ജി മോഹനന്, ടി.എസ് സജി, പി.പി കൃഷ്ണകുമാര്‍, ഡിക്സന് വി.ഡേവിസ്, പി.പരമേശ്വരന്, എ.ആര് നിഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: