ചൊല്ക്കാഴ്ചകളും തെരുവുനാടകങ്ങളും സമ്പന്നമാക്കിയ കലാലയാങ്കണങ്ങള്‍ നഷ്ടമായി എന്ന വിലാപം മാറ്റിവെക്കാറായെന്നുതോന്നുന്നു. ഇരുണ്ട ഹോസ്റ്റല്‍ മുറികളില്‍ പകുതി ചാരിയ ജനല്പാളികളിലൂടെ പാറിയെത്തുന്ന സൂര്യരശ്മികള്‍ക്ക് ചാരനിറം പകര്‍ന്നിരുന്നത് അന്നത്തെ കലാകാരന്മാരുടെ ചുണ്ടിലെരിയുന്ന ചരസ്സായിരുന്നുവെന്ന നൊസ്റ്റാള്‍ജിക് ആക്ഷേപങ്ങളും വഴിമാറുകയാണ്. കലാലയങ്ങള്‍ ആ അര്‍ത്ഥത്തിലും ഹൈടെക്ക് ആവുകയാണെന്ന് സാരം. ആര്‍ട്ട് ഇന്സ്റ്റലേഷന് മുതല്‍ വാര്‍ക്കപ്പണി വരെയുള്ള അത്യന്താധുനിക കലാപരിപാടികള്‍കൊണ്ട് മുഖരിതമാണ് വിപ്ലവാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേച്ചില്പുറമായ കേരളത്തിലെ കലാലയങ്ങള്‍. അല്ലെങ്കിലും ടെക്ക്നിക്കലാണല്ലോ നൂതന വിദ്യാഭ്യാസം.
പാലക്കാട് വിക്ടോറിയ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ്, എറണാകുളം മഹാരാജാസ്, തൃശൂര്‍ കേരളവര്‍മ്മ തുടങ്ങിയ പേരുകേട്ട കോളജുകളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പഠിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ബ്രണ്ണന്‍ കോളജിന്റെ വഴിയേ ആണ്. അവിടെയാണ് ആദ്യമായി വാര്‍ക്കപ്പണിക്കുള്ള സാമഗ്രികള്‍ക്ക് നടുവിലൂടെ ഇരുപതുകാരന് വിജയന് നെഞ്ചുംവിരിച്ച് നടന്നുവന്നതായി ചരിത്രരേഖകളുള്ളത്. ആ ചരിത്ര രേഖകളാണ് അദ്ദേഹം കൈവള്ളയിലൂടെ അന്ന് മംഗലാപുരത്തെ പൊതുവേദിയില്‍ ഉയര്‍ത്തിക്കാട്ടിയത്.
എറണാകുളം മഹാരാജാസിലെ പ്രിന്‍സിപ്പല്‍ ബീന ടീച്ചര്‍ക്ക് കലയോട് പരമപുച്ഛമാണെന്നാണ് എസ്എഫ്ഐക്കാര്‍ പറയുന്നത്. ടീച്ചര്‍ ഇരിക്കേണ്ടിയിരുന്ന കസേര ആഘോഷത്തോടെ തോളിലേറ്റി നിരത്തിലിട്ട് പോലീസുകാരും നാട്ടുകാരും കാണ്‍കെ കത്തിച്ചുകളയുന്നതിനേക്കാള്‍ വിസ്മയിപ്പിക്കുന്ന ഒരു ലൈവ് ആര്‍ട് ഇന്സ്റ്റലേഷന് കാണാന്‍ പ്രയാസമാണ്. ‘പൊളിഞ്ഞ ക്ലോസറ്റ് വിത്ത് ഷിറ്റ്’ അപ്പടി എടുത്തുവച്ചാണ് ബിനാലെകളില്‍ പോലും കല ലൈവാക്കുന്നതെന്ന് ബോസ് കൃഷ്ണമാചാരിക്ക് അറിയാന്‍ വഴിയില്ലെങ്കിലും എം.എ. ബേബിക്ക് നന്നായി അറിയാം. അത്തരം കലാപരിപാടികള്‍ക്ക് സമര്ത്ഥന്മാരാണ് ബേബിയുടെ കുരുന്നുകള്‍. അതുകൊണ്ടാണ് കുഞ്ചിത്തണ്ണിയിലെ നാടന്‍ഭാഷയെയും കടത്തിവെട്ടുന്ന തെറിക്കഥകളും കവിതകളുംകൊണ്ട് അവര്‍ പേരുകേട്ട കലാലയങ്ങളുടെ ചുവരുകളിലത്രയും തങ്ങളുടെ സര്‍ഗവിക്രിയകള്‍ വരച്ചും കോരിയുമിടുന്നത്. ഇവരെ വെച്ചുനോക്കുമ്പോള്‍ എം.എം. മണിയൊക്കെ എന്ത്!!!
ബീനടീച്ചര്‍ മഹാരാജാസിലെ മുന്തിയ കലാകാരന്മാരുടെ വാര്‍ക്കപ്പണി കണ്ടുപിടിക്കും മുമ്പായിരുന്നല്ലോ കസേര കത്തിക്കല്‍ കലാപ്രകടനം കോളജിനുമുന്നില്‍ അരങ്ങേറിയത്. നിന്നു കത്താന്‍ ടീച്ചറെ കൂടി കിട്ടിയിരുന്നെങ്കില്‍ ആ സര്‍ഗവിന്യാസത്തിന് പൊലിപ്പേറുമായിരുന്നു എന്ന് കരുതുന്നവരാണ് പാര്‍ട്ടിയിലെ താത്വികാചാര്യന്മാര്.
കുട്ടികളുടെ കലാപ്രതിഭയെ അംഗീകരിക്കാനുള്ള മനസ്സ് ബീന ടീച്ചര്‍ക്കില്ലെന്നാണ് എസ്എഫ്ഐ നേതാക്കള്‍ പറയുന്നത്. അതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് മഹാരാജാസിന്റെ ചുവരില്‍ കലാസ്വാദകരായ വിദ്യാര്‍ത്ഥികള്‍ എഴുതിയിട്ട കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ടീച്ചറെ പ്രകോപിപ്പിച്ചു എന്നാണ്. തെറിയും തോന്നിവാസവുമാണ് കലാലയഭിത്തിയില്‍ കണ്ടതെന്നാണ് അത് വായിച്ച അരസികന്മാര് പലരും ചൂണ്ടിക്കാട്ടിയത്. സാക്ഷാല്‍ യേശുക്കര്‍ത്താവിനെപ്പോലും പച്ചയ്ക്ക് തെറിവിളിച്ചാണ് ജനാധിപത്യപുരോഗമനത്തിന്റെ കുഞ്ഞാടുകള്‍ ആ ചുവരില്‍ തങ്ങളുടെ കലാവിന്യാസം വരച്ചിട്ടത്. മതസ്പര്‍ധ സൃഷ്ടിക്കുന്ന ചുവരെഴുത്തുകള്‍ക്കെതിരെയാണ് താന്‍ നടപടി സ്വീകരിച്ചതെന്ന് പ്രിന്‍സിപ്പാളും വ്യക്തമാക്കിയതാണ്. എന്നാല്‍ ഭാവിയുടെ കലാമുകുളങ്ങള്‍ ഇക്കണ്ട തെറിയത്രയും കുരീപ്പുഴയുടെ കവിതയാണെന്ന ധാരണയിലാണോ എഴുതിപ്പിടിപ്പിച്ചതെന്നാണ് ഇപ്പോഴത്തെ സംശയം. (രണ്ടും തമ്മില്‍ പറയത്തക്ക വ്യത്യാസമില്ലെന്നൊക്കെ ചില നിരൂപകര്‍ അടക്കം പറയുമെങ്കിലും). അങ്ങനെയാണെങ്കില്‍ കഷ്ടമാണ് കാര്യങ്ങള്‍.
ഭാവനയുടെ കാര്യത്തില്‍ സിപിഎമ്മിന്റെ കുട്ടികളെ സമ്മതിക്കണം. കോളജില്‍ നിന്ന് വിരമിക്കുന്ന ടീച്ചറിന് കുഴിമാടമൊരുക്കി റീത്തു വച്ച് യാത്ര അയപ്പ് നല്‍കുക, ശ്രീകൃഷ്ണന്റെ പേരുള്ള കോളജില്‍ ബീഫ് വാരിയെറിഞ്ഞ് കൂളിനൃത്തം നടത്തുക, പഠിപ്പിക്കുന്ന ടീച്ചറിന്റെ കസേര കത്തിക്കുക….. പിന്നെ ഇതെല്ലാം സര്‍ഗാത്മകതയുടെ ഉന്മത്തഭാവങ്ങളാണെന്ന് വ്യാഖ്യാനിക്കുക…. മറ്റാര്‍ക്കാണ് ഈ ചങ്കുറപ്പ് അഥവാ ഉളുപ്പില്ലായ്മ ഉണ്ടാവുക. ആ മദോന്മത്ത സര്‍ഗാത്മകതയുടെ ഏറ്റവും മൂത്ത അവസ്ഥയിലാണ് കമ്പിപ്പാരയും വടിവാളും വാര്‍ക്കപ്പണിക്കുള്ള സാമഗ്രികളാണെന്ന കണ്ടെത്തല്‍ ഉണ്ടാവുന്നതെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: