കുമളി: മൂന്നുമാസത്തിലേറെയായി അടഞ്ഞുകിടന്ന തേക്കടിയിലെ ഷട്ടര്‍ ഇന്നലെ തമിഴ്നാട് ധനവകുപ്പ് മന്ത്രി പനീര്‍ സെല്‍വം തുറന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലം ഇനിയും താഴാന്‍ സാധ്യതയേറി. തേക്കടിയിലെ ജലം തമിഴ്നാട്ടിലേക്ക് കടത്തി വിടുന്ന പ്രധാന ഷട്ടര്‍ ആണ് തമിഴ്നാട് മന്ത്രി ഇന്നലെ ഉച്ചയ്ക്ക് തുറന്നത്. വര്‍ഷത്തില്‍ രണ്ടുതവണ കൃഷി നടത്തുന്നവര്‍ക്ക് ആദ്യകൃഷിക്കു വെള്ളമെത്തിക്കാനാണ് അണ തുറന്നുവിടുന്നതെന്നാണ് തമിഴ്നാട് പറയുന്നത്.
വേനല്‍മഴയും കാലവര്‍ഷവും കാര്യമായി ലഭിക്കാത്തതിനാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കാര്യമായ മഴ ലഭിച്ചിട്ടില്ല. 400 ഘനയടി വെള്ളം ലഭിച്ചിരുന്ന സ്ഥാനത്തു 305 ഘനയടി വെള്ളം മാത്രമാണ് ലഭിക്കുന്നത്. ഉത്തമപാളയം, ബോധി താലൂക്കുകളില്‍പ്പെട്ട 14,707 ഏക്കര്‍ കൃഷിഭൂമിയിലേക്കുള്ള വെള്ളമാണ് ഇത്തരത്തില്‍ തമിഴ്നാട് മുല്ലപ്പെരിയാറില്‍നിന്നും കൊണ്ടുപോകുന്നത്. എല്ലാവര്‍ഷവും മാര്‍ച്ച് 21ന് അടക്കുന്ന ഷട്ടര്‍ ഡാമിലെയും വെള്ളം ഒഴുകുന്ന കുഴലുകളുടെയും വാലി ഹൗസിലെയും ലോവര്‍ ക്യാമ്പിലെ പവര്‍ഹൗസിലെയും അറ്റകുറ്റപ്പണികള്‍ തീര്‍ത്തശേഷമാണ് വെള്ളം തുറന്നു വിടുന്നത്.
തമിഴ്നാട്ടില്‍നിന്നുള്ള പൂജാരിമാരുടെ നേതൃത്വത്തില്‍ നടന്ന പൂജകള്‍ക്ക് ശേഷമാണ് മന്ത്രി ഷട്ടര്‍ തുറന്നത്. തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി ഡോ. എം. സായികുമാര്‍, തേനി ജില്ലാ കളക്ടര്‍ പളനിസ്വാമി, ചീഫ് എഞ്ചിനീയര്‍ ഗോപാലകൃഷ്ണന്, കര്‍ഷക സംഘം നേതാവ് ദരളേശ് മൊയ്തീന് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
എന്നാല്‍ കാലവര്‍ഷം വൈകുന്നതിനൊപ്പം തമിഴ്നാട് അധികമായി ജലം ഊറ്റി എടുക്കുകയും ചെയ്താല്‍ തേക്കടി തടാകം അധികം വൈകാതെ വറ്റി വരളുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിലെ പ്രധാന വിനോദോപാധിയായ ബോട്ടിംഗ് വെള്ളമില്ലാത്ത കാരണത്താല്‍ നിന്നുപോയാല്‍ തേക്കടി ഒരു വന്യ ജീവി സങ്കേതം മാത്രമായി മാറും. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാകുമ്പോള്‍ വിവിധമേഖലയിലുള്ള ധാരാളം ഉന്നതരുള്പ്പെടെയുള്ളവര് തടാകവും അണക്കെട്ടും വീക്ഷിക്കുന്നത് തമിഴ്നാടിന് ഗുണകരമല്ലെന്നതും വസ്തുതയാണ്. വന്യജീവി സങ്കേതമാകുമ്പോള് തടാകവും അണക്കെട്ടും വീക്ഷിക്കാന്‍ കൂടുതല്‍ അവസരം സന്ദര്‍ശകര്‍ക്ക് ഉണ്ടാകാറില്ല.
ഓരോവര്‍ഷവും തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് തമിഴ്നാടിനെ സംബന്ധിച്ചടത്തോളം അത്ര സന്തോഷമുള്ള കാര്യമല്ല. തേക്കടിയുടെ തണലില്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന കുമളി എന്നും തമിഴ്നാടിന്റെ ലക്ഷ്യമാണ്. അതിനായി തമിഴ് വംശജരുടെ എണ്ണം ഇവിടെ കൂട്ടുവാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ് തമിഴ്നാട്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതി മഴപോലും തേക്കടിയിലും വൃഷ്ടി പ്രദേശത്തും ഇക്കുറി ലഭിച്ചില്ല. തേക്കടി തടാകത്തില്‍ ജലനിരപ്പ് താഴുന്നതനുസരിച്ച് ഇവിടെ അടുത്ത പ്രദേശത്തുള്ള ഏലക്കാടുകളിലെ കുളങ്ങള്‍ വറ്റി വരണ്ടു പോകുന്നത് പതിവാണ്. തേക്കടിയിലെ വിനോദ സഞ്ചാരം കൂടാതെ നമ്മുടെ വിദേശനാണ്യ വരവിന്റെറ നല്ലൊരു ശതമാനം നേടിത്തരുന്ന മലഞ്ചരക്കുകള്‍ ഇല്ലാതായാല്‍ ഉണ്ടാവുന്ന നഷ്ടം ചില്ലറയല്ല. കൃഷിയിടങ്ങളിലെ വെള്ളം വറ്റുന്നതിലും മുമ്പ് ഇവിടങ്ങളിലെ കുടിവെള്ള ശ്രോതസുകളും വറ്റിവരണ്ടുപോകുന്നുമുണ്ട്. കുമളി ചക്കുപള്ളം ശുദ്ധജല പദ്ധതിക്കായി വെള്ളം പമ്പ്ചെയ്യുന്നതും തേക്കടി തടാകത്തില്‍ നിന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: