കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് സി. ബിജു. മെയ് മാസത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ജില്ലയിലെങ്ങും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ തുടര്‍ അക്രമങ്ങള്‍ നടത്തിയ സിപിഎം അക്രമി സംഘം 2016 ജുലൈ 12ന് പുലര്‍ച്ചെ പയ്യന്നൂരിലെ പ്രമുഖ സഹകാരിയും സര്‍വ്വസമ്മതനുമായിരുന്ന ബിഎംഎസ് മേഖലാ പ്രസിഡണ്ടായിരുന്ന സി.കെ.രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടാണ് ജില്ലയില്‍ കൊലക്കത്തി രാഷ്ട്രീയം വീണ്ടും ആരംഭിച്ചത്.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മൂന്നിന് രാത്രി തില്ലങ്കേരിയില്‍ വീട്ടിലേക്ക് പോകവെ ഇടവഴിയില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിക്കൊണ്ട് ആയുധം താഴെവെയ്ക്കാന്‍ തയ്യാറല്ലെന്ന് സിപിഎം വീണ്ടും തെളിയിച്ചു. സിപിഎം സംഘം ബോംബെറിഞ്ഞും വെട്ടിയും വിനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയെ വീണ്ടും കുരുതിക്കളമാക്കിക്കൊണ്ട് പിണറായിയിലെ രമിത്തെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. 2016 ഒക്ടോബര്‍ 13ന് പട്ടാപ്പകല്‍ സഹോദരിക്ക് മരുന്ന് വാങ്ങാനായി പിണറായി ടൗണിലെത്തിയ രമിത്തിനെ സിപിഎം സംഘം കൊലപ്പെടുത്തുകയായിരുന്നു. 2000 മെയ് 22ന് മട്ടന്നൂരില്‍ വെച്ച് സിപിഎം സംഘം വെട്ടിക്കൊന്ന ചാവശ്ശേരി ഉത്തമനെന്ന ബിജെപി പ്രവര്‍ത്തകന്റെ മകനായിരുന്നു രമിത്ത്.
ഇതിനുശേഷം ജില്ലയില്‍ സാവധാനം സമാധാനം കൈവന്നു കൊണ്ടിരിക്കെ വീണ്ടും അക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന സന്തോഷ് കുമാറിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. 2017 ജനുവരി 19ന് പുലര്‍ച്ചെയായിരുന്നു സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും പലരും ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ചികിത്സയില്‍ കഴിയുകയുമാണ്. നിരവധി സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും സിപിഎമ്മുകാരാല്‍ തകര്‍ക്കപ്പെടുകയും ചെയ്തു.
സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയുടെ സമാധാന ശ്രമങ്ങള്‍ക്ക് പോലും യാതൊരുവിലയുമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ഇന്നലെ നിരപരാധിയായ മറ്റൊരു സംഘപരിവാര്‍ പ്രവര്‍ത്തകനെ കൂടി സിപിഎം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: