ഇരിട്ടി: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്കായി അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ ഹോസ്റ്റല്‍ മതില് പൊളിച്ച് സ്വകാര്യ വിദേശമദ്യ വില്പനശാലയിലേക്ക് റോഡ് പണിതത് പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി ആരോപിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മെയിന്‍ റോഡില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ ദൂരപരിധി പാലിക്കുന്നതിനാണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി വാങ്ങി റോഡ് പണിതത്. എന്നാല്‍ ഈ റോഡ് പോകുന്നത് ആദിവാസി വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ഹോസ്റ്റല്‍ മതില് പൊളിച്ചു കൊണ്ടാണ്. മുമ്പ് മദ്യപാനികളുടെ നിരന്തര ശല്യത്തെ തുടര്‍ന്ന് ഇരിട്ടി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ പണിഞ്ഞ മതിലും ഗെയിറ്റും പൊളിച്ച് കൊണ്ടാണ് ഇപ്പോള്‍ റോഡ് പണിതിരിക്കുന്നത്. ഇരിട്ടി മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എഴുപത്തിയഞ്ചോളം വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിലൂടെ ബാറിലേക്ക് വഴി തുറന്നത് വിദ്യാര്‍ത്ഥിനികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. ഹോസ്റ്റല്‍ അധികാരികളുടെ ഒത്താശയോടെയാണ് റോഡ് പണിഞ്ഞിരിക്കുന്നതെന്നും എബിവിപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: