കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇന്നലെ കൊല്ലപ്പെട്ട പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന സി.ബിജു. മെയ് മാസത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ അധികാരത്തണലില്‍ ജില്ലയിലെങ്ങും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ തുടര്‍ അക്രമങ്ങള്‍ നടത്തിയ സിപിഎം അക്രമി സംഘം 2016 ജുലൈ 12 ന് പുലര്‍ച്ചെ പയ്യന്നൂരിലെ പ്രമുഖ സഹകാരിയും സര്‍വ്വസമ്മതനുമായിരുന്ന ബിഎംഎസ് മേഖലാ പ്രസിഡണ്ടായിരുന്ന സി.കെ.രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടാണ് ജില്ലയില്‍ കൊലക്കത്തി രാഷ്ട്രീയം വീണ്ടും ആരംഭിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ അപ്രതീക്ഷിതമായിട്ടായിരുന്നു വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന രാമചന്ദ്രനെ സിപിഎം -ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ വെട്ടിക്കൊലപ്പെടുത്തിയത്.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 3 ന് രാത്രി തില്ലങ്കേരിയില്‍ വീട്ടിലേക്ക് പോകവെ ഇടവഴിയില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിക്കൊണ്ട് ആയുധം താഴെവെയ്ക്കാന്‍ തയ്യാറല്ലെന്ന് സിപിഎം വീണ്ടും തെളിയിച്ചു. സിപിഎം സംഘം ബോംബെറിഞ്ഞും വെട്ടിയും വിനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയെ വീണ്ടും കുരുതിക്കളമാക്കിക്കൊണ്ട് പിണറായിയിലെ രമിത്തെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നത്. 2016 ഒക്ടോബര്‍ 13ന് പട്ടാപകല്‍ സഹോദരിക്ക് മരുന്ന് വാങ്ങാനായി പിണറായി ടൗണിലെത്തിയ രമിത്തിനെ യാതൊരു കാരണങ്ങളുമില്ലാതെ സിപിഎം സംഘം കൊലപ്പെടുത്തുകയായിരുന്നു. 2000 മെയ് 22ന് മട്ടന്നൂരില്‍ വെച്ച് സിപിഎം സംഘം വെട്ടിക്കൊന്ന ചാവശ്ശേരി ഉത്തമനെന്ന ബിജെപി പ്രവര്‍ത്തകന്റെ മകനായിരുന്നു രമിത്ത്.
ഇതിനുശേഷം ജില്ലയില്‍ സാവധാനം സമാധാനം കൈവന്നു കൊണ്ടിരിക്കെ വീണ്ടും അക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന സന്തോഷ് കുമാറിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. 2017 ജനുവരി 19ന് പുലര്‍ച്ചെയായിരുന്നു സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൂടാതെ നിരവധി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി അക്രമിക്കുകയും പലരും ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ചികിത്സയില്‍ കഴിയുകയുമാണ്. നിരവധി സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും സിപിഎമ്മുകാരാല്‍ തകര്‍ക്കപ്പെടുകയും ചെയ്തു.
ഇത്തരത്തില്‍ തുടര്‍ കൊലപാതകങ്ങളും അക്രമങ്ങളും സിപിഎം സംഘം നടത്തിയിട്ടും സംഘപരിവാര്‍ നേതൃത്വം ആത്മസംയമനം പാലിച്ചതിനാല്‍ ജില്ലയില്‍ അക്രമങ്ങള്‍ വ്യാപിക്കാതിരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നേരിട്ടെത്തി സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ നടത്തി. ജില്ലയില്‍ ശാശ്വത സമാധാനത്തിന് സംഘപരിവാര്‍ സംഘടനകളുള്‍പ്പെടെ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയുടെ സമാധാന ശ്രമങ്ങല്‍ക്ക് പോലും യാതൊരുവിലയുമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും അനുഗ്രഹത്തോടെയും ഇന്നലെ നിരപരാധിയായ മറ്റൊരു സംഘപരിവാര്‍ പ്രവര്‍ത്തകനെ കൂടി സിപിഎം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന സി.ബിജുവിനെ അത്യന്തം ഹീനമായാണ് ഇന്നലെ കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ഇന്നോവ കാറിടിച്ച് നിലത്തിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: