തിരുവനന്തപുരം: ഒരു സ്കൂളില്‍ ഓരോ ദിവസവും വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്നും ഒരു യൂണിഫോം മാത്രമേ അനുവദിക്കാവൂ എന്നുമുളള ശുപാര്‍ശ നടപ്പാക്കിക്കൊണ്ടുളള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലും ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു.
വിവിധ ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോമുകള്‍ ധരിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ ഇക്കൊല്ലവും നിര്‍ബന്ധിക്കുന്നുവെന്ന പരാതികളുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍, ചില സ്കൂളുകളില്‍ ആഴ്ചയിലെ മുന്‍കൂട്ടി നിശ്ചയിച്ച ഒരു ദിവസം കായികപരിശീലനത്തിന്റെ ഭാഗമായി വ്യത്യസ്ത യൂണിഫോം ധരിക്കാന്‍ നല്കിയിട്ടുളള അനുമതി തുടരാമെന്നും കമ്മീഷന് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. ഇതുസംബന്ധിച്ച് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സിബിഎസ്ഇ, ഐസിഎസ്ഇ അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവരണം. അവര്‍ ഈ വിഷയം സംസ്ഥാനത്ത് തങ്ങളുടെ നിയന്ത്രണത്തിലുളള സ്കൂളുകളെ അറിയിക്കുകയും വേണം. ഒരു സ്കൂളില്‍ ഓരോ ദിവസവും വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന് കമ്മീഷന് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. യൂണിഫോം മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ മാറ്റാവൂ എന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഇവ അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
യൂണിഫോം, അവധിക്കാലം മുതലായ കാര്യങ്ങളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും അനുവര്‍ത്തിക്കുന്ന രീതിയായിരിക്കും സിബിഎസ്ഇ സ്കൂളുകളും തുടരേണ്ടതെന്ന് സിബിഎസ്ഇ അധികൃതര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഐസിഎസ്ഇ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: