കൊല്ലം: മൂന്നാറില്‍ കുരിശ് പൊളിച്ചത് ആഭ്യന്തര വകുപ്പ് കൂടി അറിഞ്ഞിട്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൊല്ലം പ്രസ്ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു.
നിരോധനാജ്ഞ (144) പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമുണ്ട്. എല്ലാ നിയമങ്ങളും പാലിച്ചാണ് അത് പ്രഖ്യാപിച്ചത്. നിയമലംഘനം നടന്നിട്ടില്ല.
മൂന്ന് മാസവും 12 ദിവസവും സമയം നല്‍കിയതിന് ശേഷമാണ് കുരിശ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. അത് സര്‍ക്കാര്‍ തീരുമാനമായിരുന്നു. റവന്യുവകുപ്പിന് വീഴ്ചയും സംഭവിച്ചിട്ടില്ല. എംഎല്‍എ രാജേന്ദ്രന് ഭൂമി കയ്യേറിയിട്ടുണ്ടെന്ന് നിയമസഭയില്‍ റവന്യൂവകുപ്പ് മന്ത്രി പറഞ്ഞതില്‍ തെറ്റില്ല. കാരണം നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി പറയണം. അല്ലെങ്കില്‍ അത് നിയമസഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകും. തെറ്റായ വിവരങ്ങള്‍ പറഞ്ഞാല്‍ നടപടി നേരിടേണ്ടി വരുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
കെഎം. മാണി അഴിമതിക്കാരനാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ എടുത്ത നിലപാടുകള്‍ക്ക് ജനം നല്കിയ അംഗീകാരമാണ് എല്‍ഡിഎഫിന് ലഭിച്ച വിജയം. മാണിയെ മുന്നണിയിലെടുത്താല്‍ ഇടത് ഐക്യത്തിന് കോട്ടം സംഭവിക്കും. ആറിനേക്കാള്‍ വലിയ സംഖ്യയാണ് ഗണിതശാസ്ത്രത്തില്‍ 19 എന്നും മാണിഗ്രൂപ്പിന്റെ എംഎല്‍എമാരെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. കേരളകോണ്‍ഗ്രസ് ബിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അതിരപ്പിള്ളി പദ്ധതി നിലവില്‍ ഇല്ല. പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോള്‍ സിപിഐ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: