തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് പി.ടി.തോമസ് ആണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. കയ്യേറ്റമൊഴിക്കല്‍ നടപടികള്‍ അട്ടിമറിക്കാന്‍ നിലവിലെ ഉത്തരവുകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്താനൊരുങ്ങുകയാണെന്ന് തോമസ് പറഞ്ഞു.
എന്നാല്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും മറുപടി പറഞ്ഞു. മൂന്നാറിലെ സിപിഎമ്മിന്റെ കയ്യേറ്റമൊഴിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആല്‍വിനും ലംബോദരനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് ഭൂമി കയ്യേറിയത്. ഇത് ഒഴിപ്പിച്ച് മാതൃക കാട്ടണം. മൂന്നാറില്‍ താന്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് എസ്.രാജേന്ദ്രന് എംഎല്‍എ റവന്യുമന്ത്രിയെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും തങ്ങള്‍ക്കല്ല കാര്യങ്ങള്‍ ബോധ്യപ്പെടാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വി.എസ്. സര്‍ക്കാര്‍ ഇറക്കിയ ഏലമലക്കാടുകള്‍ സംബന്ധിച്ച ഉത്തരവ് ഈ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പി.ടി.തോമസ് പറഞ്ഞു. ഈ നടപടികള്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെ സൂചനയാണ്. മാര്‍ച്ച് 27ലെ യോഗവിവരങ്ങള്‍ 7ന് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ നിന്നു മറച്ചുവച്ചു. നീലക്കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ അതിരുകള്‍ പുനഃപരിശോധിക്കാനുള്ള മാര്‍ച്ച് 27ലെ യോഗ തീരുമാനം ജോയ്സ് ജോര്‍ജ് എംപിയുടെ കയ്യേറ്റ ഭൂമി സംരക്ഷിക്കുന്നതിനാണെന്നും പി.ടി.തോമസ് പറഞ്ഞു.
ഇടുക്കിയിലെയും മൂന്നാറിലെയും ഭൂമിപ്രശ്നം ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് 27ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്കിയ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് ചൂണ്ടിക്കാട്ടി.
നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച അന്തിമവിജ്ഞാപനം തര്‍ക്കങ്ങള്‍ തീര്‍ത്ത് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അവിടെ അതിരു സംബന്ധിച്ച് ചില തര്‍ക്കങ്ങളുണ്ട്. അതുകൊണ്ട് നീലകുറിഞ്ഞി ഉദ്യാനം ഇല്ലാതാകുന്നുവെന്ന് അര്‍ത്ഥമില്ല. മൂന്നാറില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു കയ്യേറ്റവും ഉണ്ടായിട്ടില്ല. പുതിയ ഒരു കയ്യേറ്റവും അനുവദിക്കില്ല. മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: