മൂന്നാര്‍: ഏറെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മൂന്നാര്‍ പെമ്പിളൈ ഒരുമൈ സമരത്തിന് താല്‍ക്കാലിക വിരാമം. മണിയെ വിടമാട്ടെ എന്ന് ആക്രോശിച്ച് കൊണ്ട് മൂന്നാറിന്റെ തെരുവുകളില്‍ അലയടിച്ച സ്ത്രീ സമരമാണ് പാതിവഴിയില്‍ നിന്നത്. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നും മൂന്നാറിലെത്തി നേരിട്ട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് 20 ദിവസമായി നടത്തി വന്നിരുന്ന സത്യാഗ്രഹ സമരമാണ് അവസാനിപ്പിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജൂലൈ 9 ന് ഭൂ സമരവുമായി എത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്നലെ മൂന്നാറില്‍ നടന്ന സാംസ്കാരിക കൂട്ടായ്മയിലാണ് സമരം പിന്‍വലിച്ചതായും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് ഭൂ സമരവുമായി രംഗത്ത് എത്തുമെന്നും നേതാക്കളായ ഗോമതി, കൗസല്യ, രാജേശ്വരി എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ മാസം 23 നാണ് വിവാദ പരാമര്‍ശം നടത്തിയ എം.എം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നേതാക്കള്‍ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്തതും, തോട്ടം തൊഴിലാളികളുടെയും വ്യാപാരികളുടെയും പിന്തുണ കുറഞ്ഞതും സമരത്തിന് തിരിച്ചടിയാകുകയായിരുന്നു.
സമരക്കാരെ നീക്കാനുള്ള പോലീസിന്റെ ശ്രമവും, സിപിഎം പ്രവര്‍ത്തകരായ ചിലര്‍ സമരപ്പന്തല്‍ പൊളിച്ച് നീക്കാന്‍ ശ്രമിച്ചതും, നിരാഹാരം കിടന്ന നേതാക്കളെ അറസ്റ്റ് ചെയ്തതും അടക്കം തൊട്ടതെല്ലാം വിവാദമായി. ഒന്നര ആഴ്ചയോളം കത്തിക്കാളി നിന്ന സമരം വാര്‍ത്തകളില്‍ നിന്ന് പെട്ടെന്ന് അപ്രതിക്ഷമായതും പെമ്പിളൈ ഒരുമൈയുടെ സമര തീവ്രത കുറച്ചിരുന്നു. എം എം മണിയുടെ വിവാദ പ്രസംഗം കോടതി പരിഗണിക്കുന്നതിനാലും നിലവില്‍ കോടതി വേനല്‍ അവധിക്ക് അടച്ചതിനാലുമാണ് സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ പെമ്പിളൈ ഒരുമൈ നേതാക്കളെ നിര്‍ബന്ധിതരാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: