ന്യൂദല്‍ഹി: ഉഭയകക്ഷി സമ്മതമില്ലാത്ത മുത്തലാഖ് വധശിക്ഷയ്ക്ക് തുല്യമാണെന്ന് സുപ്രീംകോടതി. മുത്തലാഖ് എതിര്‍ക്കപ്പെടേണ്ടതാണെന്നും നിരോധിക്കുകയാണെങ്കിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അപ്പോള്‍ പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ. എസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. മുത്തലാഖ് വഴി മൊഴിചൊല്ലി ഭര്ത്താക്കന്മാരുപേക്ഷിച്ച അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.
മുത്തലാഖ് നിയമപരമാണെന്ന ആശയം പ്രചരിപ്പിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ മുസ്ലിങ്ങള്‍ക്കിടയിലെ ഏറ്റവും മോശമായ കാര്യമാണത്. മുത്തലാഖ് നിരോധിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കാനും ഭരണഘടനാ ബെഞ്ച് അമിക്കസ്ക്യൂറി സല്മാന് ഖുര്‍ഷിദിനോട് ആവശ്യപ്പെട്ടു.
മുത്തലാഖ് കോടതി പരിശോധിക്കേണ്ടതില്ലെന്നും മുസ്ലിം സ്ത്രീകള്‍ക്കുതന്നെ അതിനെ എതിര്‍ക്കാന്‍ സാധിക്കുന്നുണ്ടെന്നുമായിരുന്നു മുന്‍ വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഖുര്‍ഷിദിന്റെ അഭിപ്രായം. എന്നാല്‍ ഇതംഗീകരിക്കാതിരുന്ന കോടതി മുത്തലാഖ് നിരോധിച്ച രാജ്യങ്ങളുടെ പട്ടിക കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. പാക്കിസ്ഥാന്, സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഇതു നിരോധിച്ചിട്ടുണ്ടെന്ന് ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. മുത്തലാഖ് പാപമാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ്, ചടങ്ങു കല്യാണം എന്ന നിക്കാഹ് ഹലാല എന്നീ വിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. ഒന്നര പതിറ്റാണ്ട് നീണ്ട വിവാഹബന്ധം ഒറ്റവാക്കില്‍ മുറിച്ചുമാറ്റിയതിനെതിരെ ഷൈറാ ബാനു, കത്തു വഴി മുത്തലാഖ് ചൊല്ലിയ ആഫ്രീന്‍ റഹ്മാന്, ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലിയ ഇസ്റത് ജഹാന്, അതിയാ സാബ്റി എന്നിവരാണ് ഹര്‍ജിക്കാര്‍.
ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ കുര്യന് ജോസഫ്, രോഹിന്‍ടണ്‍ നരിമാന്, യു.യു ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലുള്ളത്.
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡ്, ജമാ അത്തെ ഇസ്ലാമി എന്നിവര്‍ മുത്തലാഖിനെ അനുകൂലിച്ചും ഖുറാന് സുന്നത്ത് സൊസൈറ്റി, മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാളിറ്റി എന്നീ സംഘടനകള്‍ എതിര്‍ത്തും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. മുത്തലാഖിന്റെ പ്രയോജനം ഭര്‍ത്താവിന് മാത്രമാണെന്നും ഭാര്യയ്ക്കില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ രാംജത് മലാനി വാദിച്ചു. ഏകപക്ഷീയമായ വിവാഹമോചനം ക്രൂരമാണെന്നും മലാനി പറഞ്ഞു. വാദം ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: