കോഴിക്കോട്: മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിളിച്ചുകൂട്ടിയ സമാധാന സമ്മേളനത്തിന് ശേഷവും കണ്ണൂരില്‍ സിപിഎം കൊലപാതക പരമ്പര തുടരുന്ന സാഹചര്യത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് അര്ത്ഥമില്ലാതായിരിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പയ്യന്നൂര്‍ രാമന്തളി മണ്ഡല് കാര്യവാഹ് ബിജുവിനെ പട്ടാപ്പകലാണ് നടുറോഡില്‍ വെട്ടിക്കൊന്നത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനം പോലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് സിപിഎം നേതൃത്വത്തിനുള്ളത്. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കി ഗൂഢാലോചന കുറ്റം ചുമത്തി കള്ളക്കേസ്സെടുക്കുകയും അവരെ പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് സിപിഎം അനുവര്‍ത്തിക്കുന്നത്. കണ്ണൂരിലെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ഒരു വിഭാഗം പോലീസുദ്യോഗസ്ഥരും സിപിഎം നേതൃത്വവുമാണ്. പോലീസില്‍നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.
ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. ശശിധരന് നേരെയും പെരുന്താറ്റില്‍ സേവാകേന്ദ്രത്തിന് നേരെയും നടന്ന അക്രമം ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും അനാസ്ഥകൊണ്ടാണ് ഉണ്ടായത്. അക്രമ സാദ്ധ്യത മുന്‍കൂട്ടി അറിയിച്ചിട്ടും നടപടി എടുത്തില്ല. ആയുധവുമായി പിടിയിലായവരെ പോലും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യത്തില്‍ വിട്ടു. ബിജുവിന്റെ കൊലപാതകികളെയും ഗൂഢാലോചന നടത്തിയ നേതൃത്വത്തെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: