തിരുവനന്തപുരം: പെയിന്റ് കമ്പനിയുമായി വിജിലന്‍സ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എന്തു ബന്ധമെന്ന് വിജിലന്‍സ് കോടതി. പെയിന്റ് വിവാദവുമായി ബന്ധപ്പെട്ട് ബഹ്റയ്ക്കെതിരെ നല്കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. പരാതി ഫയലില്‍ സ്വീകരിച്ചു.
പോലീസ് മേധാവിയായിരിക്കെ പോലീസ്സ്റ്റേഷനുകളില്‍ ഒരു കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ഉത്തരവിനെതിരെയാണ് പരാതി. ഈ മാസം ഇരുപതിനുള്ളില്‍ വിശദീകരണം നല്കാന് ലോക്നാഥ് ബെഹ്റയോട് കോടതി ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനുകളെ തിരിച്ചറിയാന്‍ നിറത്തിന്റെ ആവശ്യമുണ്ടോയെന്നും അങ്ങനെയെങ്കില്‍ റേഷന്‍ കടകള്‍ക്കല്ലേ ഒരേ നിറം വേണ്ടതെന്നും കോടതി ചോദിച്ചു. പെയിന്റ് കമ്പനിയുമായി ബഹ്റയ്ക്ക് എന്താണ് ബന്ധമെന്നും ടെന്‍ഡര്‍ നടപടികള്‍ പാലിക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.
പോലീസ് സ്റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്നായിരുന്നു പ്രത്യേക ഉത്തരവില്‍ ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്. പോലീസ് സ്റ്റേഷന്, സിഐ, ഡിവൈഎസ്പി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഒരേ നിറം നല്‍കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഉത്തരവ് പ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ അടക്കം ഇത് നടപ്പാക്കുകയും ചെയ്തു.
ടി.പി. സെന്‍കുമാര്‍ പോലീസ് മേധാവിയായി തിരിച്ചെത്തിയതോടെയാണ് വിവാദ ഉത്തരവ് പുറത്ത് വന്നത്. എന്നാല്‍ സെന്‍കുമാര്‍ ഡിജിപിയായിരുന്നപ്പോള്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രാവര്‍ത്തികമാക്കുകയാണ് താന്‍ ചെയ്തതെന്ന നിലപാടിലാണ് ബഹ്റ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: