ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തികള്‍ കൈവശപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിന് ദല്‍ഹി ഹൈക്കോടതി അനുമതി നല്കി. അന്വേഷണം നിര്‍ത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയ കോടതി, പരാതിക്കാര്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ നേരിട്ട് സമീപിക്കാനും നിര്‍ദ്ദേശിച്ചു.
കോണ്‍ഗ്രസ് ഖജാന്‍ജി മോത്തിലാല്‍ വോറ, ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്, സുമന് ദുബെ, സാം പിത്രോദ എന്നിവര്‍ക്കെതിരെയും ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്.
ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം 2008ലാണ് അടച്ചുപൂട്ടിയത്. സോണിയയുടെയും രാഹുലിന്റെയും പേരിലുള്ള യങ് ഇന്ത്യ കമ്പനി പത്രത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കി. കൈമാറ്റത്തിലും ഭൂമിവില്‍പ്പനയിലും അഴിമതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് കോടതിയെ സമീപിച്ചത്.
പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 90.25 കോടിയുടെ ബാധ്യതകള്‍ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തിത് വെറും അന്‍പത് ലക്ഷം രൂപ നല്‍കിയാണ്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് രണ്ടായിരം കോടിയുടെ ആസ്തിയാണുണ്ടായിരുന്നത്.
ഈ ആസ്തി നിയന്ത്രിക്കുന്നതിനായി ഉണ്ടാക്കിയ തട്ടിപ്പ് കമ്പനിയാണ് യങ് ഇന്ത്യ ലിമിറ്റഡെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: