എല്ലാവരും പ്രതീക്ഷിച്ചപോലെ പോലീസ് തലപ്പത്തു ചേരിപ്പോരു രൂക്ഷമാകുന്നു. ഡിജിപി സെന്‍കുമാര്‍ വിഷയത്തില്‍ തോറ്റ സര്‍ക്കാര്‍ ഇനി സെന്‍കുമാറിനെ തോല്‍പ്പിച്ചു ജയിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നു തോന്നുന്നു. അതിനു പഴയ ഡിജിപി ലോക്നാഥ് ബഹ്റയെത്തന്നെയാണ് സര്‍ക്കാര്‍ കൂടുതലും ഉപയോഗിക്കുന്നതെന്നും പിന്നാമ്പുറ സംസാരമുണ്ട്. അതുകൊണ്ടാണ് പോലീസ് സ്റ്റേഷന് പെയിന്റടി വിവാദത്തില്‍ ബഹ്റ സെന്‍കുമാറിനെ പിടിച്ചിട്ടത്.
സംസ്ഥാനത്തെ 470 പോലീസ് സ്റ്റേഷനുകള്‍ക്കും ഒരു പ്രത്യേക പെയിന്റു കമ്പനിയുടെ പെയിന്റു തന്നെ അടിക്കണമെന്നു ഉത്തരവിട്ടത് ബഹ്റയാണെന്നാണ് ഇതിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തയാള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും പോലീസ് തലപ്പത്ത് സര്‍ക്കാരിന്റെ ഒത്താശയാല്‍ ചേരിപ്പോര് ഉണ്ടാകുന്നുവെന്ന തോന്നലുണ്ടാകുന്നത് ആശാസ്യമല്ല.
സെന്‍കുമാര്‍ തിരിച്ചെത്തിയ ഉടന്‍ സ്ഥംമാറ്റത്തിനു ഉത്തരവിട്ടവരെ തല്‍സ്ഥാനത്തു തന്നെ തുടരാന്‍ നിര്‍ദേശിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയുടെ സ്ഥലംമാറ്റ ഉത്തരവാണ് സര്‍ക്കാര്‍ ഇങ്ങനെ മരവിപ്പിച്ചത്. എന്നാല്‍ ഉത്തരവ് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാം സെന്‍കുമാറും പ്രതീക്ഷിച്ചിട്ടുണ്ടാവും. കുറച്ചു ദിവസമേ ഡിജിപി സ്ഥാനത്ത് സെന്‍കുമാര്‍ കാണൂവെങ്കിലും പരമാവധി നാറ്റിച്ചു വിടുക എന്നാണോ സര്‍ക്കാര്‍ ഉദേശിക്കുന്നതെന്ന് പൊതുജനത്തിനു സംശയമുണ്ടാകാം. പ്രത്യേകിച്ചു ബീന ഭരണകക്ഷി സംഘടനയിലെ സജീവാംഗമായ സ്ഥിതിക്ക്.
രണ്ടുമാസത്തിനുള്ളില്‍ പദവി വിട്ടുപോകുന്ന ഡിജിപിയെ അനുസരിക്കേണ്ടതില്ലെന്ന ധാരണയും പോലീസിലെ ഒരു വിഭാഗത്തിനുണ്ടെന്നാണു കേള്‍ക്കുന്നത്. പ്രതികാരത്തിന്റെ ഭാഗമായാലും എന്തായാലും ഇത്തരം തോന്നലുകളോ പെരുമാറ്റളോ ബാധിക്കുന്നത് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ സംവിധാനത്തെയാണ്.
ഒരു സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ആദ്യപടി ക്രമസമാധാനം ഭദ്രമാക്കുകഎന്നതാണ്.അതിനു പകരം പോലീസിനെ തമ്മില്‍ തല്ലിക്കുന്നതു ശരിയാണോ. സര്‍ക്കാര്‍ നയമാണ് പോലീസ് നടപ്പാക്കുക എന്നുവരികിലും അതു ഭരിക്കുന്ന കക്ഷികളിലെ ഒരു കക്ഷിയുടെ മാത്രം താല്‍പ്പര്യങ്ങളെ സംരക്ഷിക്കുക എന്നത് ജനാധിപത്യ വിരുദ്ധമല്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: