തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍ദ്ദേശിച്ചു. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്ത്തകന് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. കണ്ണൂരിലടക്കം സംസ്ഥാനത്ത് രാഷ്ട്രീയകൊലകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്കി. ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടിയെടുക്കണം.
സംസ്ഥാനത്തെ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ബിജെപി ദേശീയ എക്സിക്യൂട്ടീവംഗം ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മൂന്നംഗ പ്രതിനിധിസംഘം നേരില്‍ കണ്ട് നല്കിയ നിവേദനം ഗവര്‍ണര്‍ അടിയന്തരമായി മുഖ്യമന്ത്രിക്ക് കൈമാറി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കണ്ണൂരില്‍ മാത്രം അഞ്ഞൂറോളം ആക്രമണങ്ങള്‍ നടന്നെന്ന് ഗവര്‍ണര്‍ക്കു നല്കിയ നിവേദനത്തില്‍ ബിജെപി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിനാല്. പതിമൂന്നു തവണയും ജീവന് നഷ്ടപ്പെട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക്. ജില്ലയില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍, സൈനികര്‍ക്കു പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ‘ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട്’ (അഫ്സ്പ) ഏര്‍പ്പെടുത്തണമെന്നും രാജഗോപാല്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം തികഞ്ഞ പരാജയമാണെന്നും ഗവര്‍ണറെ കണ്ടശേഷം രാജ്ഭവന് പുറത്ത് ഒ. രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാധാരണ കുടുംബത്തിലെ അംഗമായ ബിജുവിനെ പാക് പട്ടാളക്കാര്‍ ഇന്ത്യന്‍ പട്ടാളക്കാരോട് ചെയ്യുന്നതു പോലെ കഴുത്തറുത്ത് മുഖം വികൃതമാക്കി കൊല്ലുകയായിരുന്നു. ഈ ഭീകരമായ കൊലപാതകം ഒറ്റപ്പെട്ടതല്ല. ഭരണത്തിന്റെ തണലില്‍ സംഘപരിവാറിലെ പ്രമുഖ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുകയാണ് സിപിഎം ലക്ഷ്യം. പോലീസ് സംവിധാനം അപ്പാടെ പാര്‍ട്ടിക്ക് അടിയറവച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ ആര്‍എസ്എസ് പൂര്‍ണ പിന്തുണയും സഹകരണവുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ സിപിഎം അത് അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ വാക്കിന് കണ്ണൂരില്‍ വിലയില്ലെന്നാണ് ബിജുവിന്റെ കൊലപാതകം തെളിയിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: