കണ്ണൂര്‍: കൊലപാതക രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് സിപിഎമ്മിന് കണ്ണൂര്‍ ജില്ല. നാല് പതിറ്റാണ്ടായി സിപിഎം കണ്ണൂര്‍ ജില്ലയില്‍ കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ചിട്ട്. 1969 ല്‍ വാടിക്കല്‍ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയാണ് സിപിഎം കൊലപാതകം ആരംഭിച്ചത്. തുടര്‍ന്നിങ്ങോട്ട് ഇടവേളകളില്ലാതെ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ സിപിഎം നിരന്തരമായി അവരുടെ അജണ്ട ആസൂത്രണം ചെയ്ത് നടപ്പാക്കാറുണ്ട്.
മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി കൊലക്കേസുകളില്‍ പ്രതികളായവരെയാണ് കണ്ണൂരില്‍ സിപിഎമ്മിന്റെ ജില്ലാ നേതാക്കന്മാരായി തെരഞ്ഞെടുക്കുക. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നാന്ദി കുറിച്ച് സിപിഎം നടപ്പാക്കിയ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് കണ്ണൂരില്‍ നിന്ന് സിപിഎം നേതൃനിരയിലേക്ക് ഉയര്‍ന്നു വന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്. ആര്‍എസ്എസ് പ്രവര്ത്തകന് കരിമ്പന്‍ സതീശനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരില്‍ സിപിഎം നേതൃനിരയിലേക്കുയരാന്‍ കൊലക്കേസുകള്‍ ഒരു യോഗ്യതയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. കാരണം മൂന്ന് കൊലക്കേസുകളില്‍ പ്രതിയായ ആളാണ് ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. 1994 ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹ് പി.പി.മോഹനനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായതോടെയാണ് ജയരാജന്റെ പേര് പുറം ലോകമറിഞ്ഞത്. പിന്നീട് തളിപ്പറമ്പ് അരിയില്‍ പതിനഞ്ചുകാരനായ എംഎസ്എഫ് പ്രവര്ത്തകന് ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലും ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലും ജയരാജന് പ്രതി ചേര്‍ക്കപ്പെട്ടു.
കേവലം രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നതിനപ്പുറം സമൂഹത്തെ ഒന്നാകെ ഭയപ്പെടുത്തി നിശബ്ദരാക്കി തങ്ങളോടൊപ്പം നിര്‍ത്തുക എന്ന തന്ത്രം കൂടിയാണ് കൊലപാതക പരമ്പരകളിലൂടെ സിപിഎം നേതൃത്വം ലക്ഷ്യമിടുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും കൊലയാളികള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്നതിനും പ്രത്യേക വിഭാഗം തന്നെ സിപിഎമ്മിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കൊലപാതകവും വ്യത്യസ്തമായ രീതിയിലാണ് ഇവര്‍ നടപ്പിലാക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്സ് മുറിയില്‍ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജയകൃഷ്ണന് മാസ്റ്ററുടെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ പൂര്‍ണ്ണമായും വികൃതമാക്കിയിരുന്നു. ശരീരമാസകലം വെട്ടിപ്പിളര്‍ന്ന നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം രക്തമുപയോഗിച്ച് സാക്ഷി പറയുന്നവര്‍ക്കും ഇതായിരിക്കും ഗതിയെന്ന് ബ്ലാക്ക് ബോര്‍ഡില്‍ എഴുതിവെച്ചത് ഏറെ കിരാതമായിരുന്നു.
ഇതിലും ഭീകരമായ രീതിയിലായിരുന്നു അരിയില്‍ ഷുക്കൂറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് യാത്രചെയ്യുന്ന കാറിന് സമീപത്തുകൂടി കടന്നു പോയത് ഷുക്കൂറാണെന്ന സംശയത്തിലായിരുന്നു ഈ കൊലപാതകം പാര്‍ട്ടി നടപ്പാക്കിയത്. സുഹൃത്തിനോടൊപ്പം നഗരത്തിലേക്ക് പോവുകയായിരുന്ന ഷുക്കൂറിനെ സിപിഎം സംഘം പിടികൂടി വയലിന്റെ മധ്യത്തിലുള്ള തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ ഒരു മണിക്കൂറോളം പരസ്യമായി വിചാരണ ചെയ്ത് നേര്‍ത്ത കത്തികൊണ്ട് കഴുത്ത് അറുത്ത് മാറ്റുകയായിരുന്നു. ഷുക്കൂറിന്റെ ചുടുചോര അന്തരീക്ഷത്തിലേക്ക് വാരിയെറിഞ്ഞ് ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കിയാണ് സിപിഎം സംഘം അവിടെ നിന്ന് പിരിഞ്ഞ് പോയത്. മണിക്കൂറുകളോളം പൊരിവെയിലത്ത് കെട്ടിയിട്ട് ദാഹിച്ച് വലഞ്ഞ ഷുക്കൂറിന് ദാഹജലം പോലും നല്‍കാതെയാണ് സിപിഎം കോടതി വധശിക്ഷ വിധിച്ചത്. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതിനുവേണ്ടി സിപിഎം ജില്ലാ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ഈ കൊലപാതകം.
കഴിഞ്ഞ ദിവസം സിപിഎം സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയ ബിജുവിന്റെയും ആര്‍എംപി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെയും കൊലപാതകങ്ങള്‍ക്ക് ഏറെ സമാനതകളുണ്ട്. ഇരുവരും ബൈക്കില്‍ യാത്രചെയ്യവെ ഇന്നോവകാര്‍ കൊണ്ട് ഇടിച്ച് വീഴ്ത്തിയാണ് അക്രമിക്കപ്പെട്ടത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഇരുവരുടെയും മരണകാരണം. കഴുത്ത് ഏതാണ്ട് പൂര്‍ണ്ണമായും അറുത്ത് മാറ്റിയിരുന്നു. ഒരു വിധത്തിലും ജീവന് രക്ഷിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മരണം ഉറപ്പ് വരുത്തിയ ശേഷമാണ് കൊലയാളി സംഘം സംഭവസ്ഥലത്ത് നിന്നും പോയത്. ടിപി വധക്കേസിലെ സംഘങ്ങള്‍ക്ക് പരിശീലനം നല്കിയ അതേ സംഘം തന്നെയാണ് ബിജുവിനെ കൊലപ്പെടുത്തിയ സംഘത്തിനും പരിശീലനം നല്‍കിയതെന്നാണ് പ്രാഥമിക വിശകലനം. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം അടിയന്തിര പരോളിലിറങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ ഒരു ദിവസം പയ്യന്നൂര്‍ സന്ദര്‍ശിച്ചതായും സൂചനയുണ്ട്. ഒരേ ബുദ്ധികേന്ദ്രത്തില്‍ നിന്നാണ് കൊലപാതകങ്ങള്‍ നടക്കുന്നതെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: