അനവധി ഗ്രന്ഥങ്ങള്‍ രചിച്ച നിത്യചൈതന്യയതി ഏറ്റവും കൂടുതലെഴുതിയത് ദാര്‍ശനികവും ഔപനിഷദകവുമായ വിഷയങ്ങളെക്കുറിച്ചാണ്. മനുഷ്യമനസ്സിനെ അപഗ്രഥിക്കുന്ന കൃതികളാണ് അവയെല്ലാം. ഗീത മുതല്‍ ഉപനിഷത്ത് വരെയുള്ള ധര്‍മ്മഗ്രന്ഥങ്ങള്‍ രചിച്ച യതി, ലോകത്തിന്റെ ബാഹ്യദൃഷ്ടിയില്‍ ഹിന്ദു സന്ന്യാസി തന്നെ. പ്രൊ. എസ്. ഗുപ്തന്നായര് എഴുതുന്നു, എന്നിട്ടും അദ്ദേഹം മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുചാടി. ചിലര്‍ ചെയ്യുന്നപോലെ, ഉടുപ്പ് മാറുന്ന ലാഘവബുദ്ധിയോടെ മതം മാറാനല്ല, കെട്ടുകള്‍ പൊട്ടിച്ച് സ്വതന്ത്രനാകാന്‍, മനസ്സ് സ്വതന്ത്രമാകുമ്പോള്‍ മാത്രമേ സകല മതസാരവുമേകമെന്ന് മനസ്സിലാകൂ.
ജയചന്ദ്രപ്പണിക്കരെന്ന നിത്യന്, നിത്യചൈതന്യയതിയാകുന്നതിനുള്ള പ്രഥമ പ്രചോദന കേന്ദ്രം ഹോളണ്ടുകാരനായ ഡോ.ജി.എച്ച്. മീസാണ്. വര്‍ക്കലയ്ക്കടുത്ത് ശ്രീനിവാസപുരത്ത് അദ്ദേഹം കണ്വാശ്രമം സ്ഥാപിച്ചു. ഹോളണ്ടിലെ സമ്പന്ന കുടുംബാംഗമായ ഡോ.മീസ് ശ്രീനാരായണ ദര്‍ശനത്തില്‍ ആകൃഷ്ടനായി കേരളത്തിലെത്തിയതാണ്. സംസ്കൃത ഭാഷ അദ്ദേഹം സ്വായത്തമാക്കി. യവനപുരാവൃത്തങ്ങളിലേയും ഭാരതീയ പുരാണങ്ങളിലേയും പ്രതീക കല്പനകളെക്കുറിച്ച് അദ്ദേഹം താരതമ്യപഠനം നടത്തി. അതിനെക്കുറിച്ച് ചില പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഡോ. മീസ്, സാധു ഏകരസഃ എന്ന പേരില്‍ സന്ന്യാസനാമം സ്വീകരിക്കുകയുണ്ടായി.
സാധുവിന്റെ ശാന്തസുന്ദരമായ കണ്വാശ്രമത്തില്‍ വ്രതശുദ്ധമായ ഒരു ജീവിതമാണ് ജയചന്ദ്രന് നയിച്ചിരുന്നത്. സാധുവിന്റെ രചനകള്‍ ടൈപ്പ് ചെയ്യുന്ന ജോലിയാണ് അദ്ദേഹം സന്തോഷത്തോടെ നിര്‍വഹിച്ചിരുന്നത്. അവിടെ നിന്നാരംഭിച്ച പരിവ്രജനം നിത്യനെ അത്യന്തം അത്ഭുതകരവും വിഭിന്നങ്ങളുമായ ജീവിതാനുഭവങ്ങളുടെ ഉടമയാക്കി.
സഞ്ചാരത്തിനിടയില്‍ തിരുവണ്ണാമലയിലെ രമണാശ്രമത്തിലെത്തി. മൂന്ന് ദിവസം മഹര്‍ഷിയുടെ മുന്നിലിരുന്നിട്ടും അദ്ദേഹം ഒന്ന് നോക്കുകപോലും ചെയ്തില്ല. പോകാന്‍ നേരത്ത് കുറച്ച് ഓറഞ്ച് വാങ്ങി മുന്നില്‍ കൊണ്ടുവച്ചു. അപ്പോഴും നോക്കിയില്ല. സാഷ്ടാംഗം നമസ്കരിച്ചിട്ടും നോക്കിയില്ല. കുറച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ ദൃഷ്ടി എന്റെ കണ്ണിലേക്ക് വന്നു. പ്രകാശവത്തായ രണ്ട് കുന്തങ്ങള്‍ വന്ന് എന്റെ ഉള്ളില്‍ തറച്ചപോലെ എനിയ്ക്ക് തോന്നി. എല്ലാം ഇരുണ്ട് പോയി.
എന്നിട്ടും അവിടെ തങ്ങാന്‍ കഴിഞ്ഞില്ല…യതി എഴുതുന്നു. പിന്നീടെത്തിയത് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍. സദാസുസ്മേരവദനനായി സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വാമി രാമദാസിന്റെ സന്നിധിയില്‍ കുറച്ചുദിവസം താമസിച്ചു. ചരരാശിക്കാരന്റെ യാത്ര അവിടെയും അവസാനിച്ചില്ല.
പരിവ്രജനം നിത്യചൈതന്യയതിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അങ്ങനെയൊരു യാത്രയ്ക്കിടയിലാണ് ഫേണ്‍ഹില്ലില്‍വെച്ച് നടരാജഗുരുവിനെ കണ്ടുമുട്ടുന്നത്. യതി പിന്നീട് എഴുതുകയുണ്ടായി, വിശന്നുനില്ക്കുന്ന ഒരു ചെന്നായ്ക്ക് സ്വയം പിടികൊടുക്കുന്ന നിസ്സഹായനായ ഒരാട്ടിന്‍ കുട്ടിയുടെ വികാരമായിരുന്നു എനിക്കപ്പോള്‍.
കൊല്ലം ശ്രീനാരായണ കോളേജിലും മദ്രാസിലെ മൈലാപ്പൂര് വിവേകാനന്ദകോളേജിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. വിനീതവിധേയനായ ഒരധ്യാപകനല്ലാത്തതുകൊണ്ട് അവിടങ്ങള്‍ നിത്യനെ ത്യജിച്ചു. രാമകൃഷ്ണമഠത്തിലെ സന്ന്യാസിമാരില്‍ ചിലര്‍ക്ക് തങ്ങള്‍ സന്ന്യാസിമാരിലെ ആഢ്യന്മാരാണെന്ന് തോന്നലുണ്ടായിരുന്നതിനാല്‍ മറ്റൊരു സന്ന്യാസകേന്ദ്രത്തിലേക്കില്ലെന്ന് നിത്യന് തീരുമാനിക്കുകയാണുണ്ടായത്!
1954 ല്‍ വീണ്ടും വര്‍ക്കലയിലുള്ള ശ്രീനാരായണ ഗുരുകുലത്തിലെത്തി. പിന്നെ വീട്ടിലേക്കുപോയി. പതിനെട്ടുമാസം മൗനവ്രതം അനുഷ്ഠിച്ചു. വീണ്ടും നിര്‍ലക്ഷ്യമായ സഞ്ചാരത്തിന് തുനിഞ്ഞ നിത്യനെ നടരാജഗുരു അനുഗമിക്കുകയും സോഹന്‍ഹള്ളി ഗുരുകുലത്തിലെത്തുകയും ചെയ്തു. നിത്യന് നാമറിയുന്ന നിത്യചൈതന്യയതിയായി മാറിയതിനുപിന്നിലുള്ള നിയതിയുടെ നിയോഗം- അത് നടരാജഗുരുവിലെത്തുമ്പോള്‍ പൂര്‍ണ്ണമാകുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിക്കുമ്പോഴും യതിയുടെ കേന്ദ്രം ഊട്ടിയിലെ ഫേണ്‍ഹില്ലായിരുന്നു. അവിടെവച്ച് 1999 മെയ് 14 ന് സമാധിയായി. നിരന്തരമായ ജിജ്ഞാസയെ അവസാനനാളുകള്‍ വരെ പരിപോഷിപ്പിച്ച അന്വേഷകനായിരുന്നു നിത്യചൈതന്യയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: