പയ്യന്നൂര്‍: സിപിഎം ക്രിമിനല്‍ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയ ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് പയ്യന്നൂര്‍ കക്കംപാറയിലെ ചൂരക്കാട് ബിജുവിന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെ ചിറ്റടിയിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തീയകാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി ദേശീയനിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് തുടങ്ങിയവര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിയോടെ വിലാപയാത്രയായി മൃതദേഹം ജന്മഗ്രാമമായ കക്കംപാറയിലേക്ക് കൊണ്ട് പോയി. പയ്യന്നൂരിലും മൊട്ടക്കുന്നിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. മൂന്ന് മണിയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം വീട്ടിലെത്തി. ബിജുവിനെ ഒരു നോക്കു കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും രാമന്തളിയിലും പരിസര പ്രദേസങ്ങളിലുമുള്ള നൂറുകണക്കിനാളുകള്‍ കക്കംപാറയിലെ വീട്ടിലെത്തിയിരുന്നു. തിങ്ങിക്കൂടിയ ജനങ്ങള്‍ക്കിടയിലൂടെ ഏറെ പണിപ്പെട്ടാണ് മൃതദേഹം വീട്ടുമുറ്റത്തെത്തിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമുള്പ്പടെയുള്ള പുരുഷാരം വേദനയോടെ ബിജുവിന് അന്ത്യോപചാരമര്‍പ്പിച്ചത് കഠിനഹൃദയര്‍ക്ക് പോലും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് തങ്ങളുടെ സഹപ്രവര്‍ത്തകനെ അവസാനമായി യാത്രയാക്കിയത്. ജാതി മതഭേദമന്യേ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ബിജുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. ബിജുവിനെ അതിനിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ സിപിഎം നിലപാടിലുള്ള പ്രതിഷേധം തുറന്നുകാട്ടി പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുള്‍പ്പടെയുള്ള വരും അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ഹര്‍ത്താലാചരിച്ചു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അപൂര്‍വ്വം ഇരുചക്രവാഹനങ്ങളൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും റോഡിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ ഒന്നുപോലും സര്‍വ്വീസ് നടത്തിയില്ല.
വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബിജുവിനെ ഇന്നോവകാര്‍ കൊണ്ട് ഇടിച്ച് വീഴ്ത്തി സിപിഎം സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മംഗലാപുരത്ത് പോയി തിരികെ വന്ന് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. ശിരസ്സ് ഏതാണ്ട് പൂര്‍ണ്ണമായും അറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം കിടന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: