പുതുക്കാട്: ദേശീയപാത കുറുമാലി ക്ഷേത്രത്തിന് സമീപം അശാസ്ത്രീയമായ ടാറിംഗ് മൂലം പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. തമിഴ്നാട്ടില്‍ നിന്നും പച്ചക്കറിയുമായി എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
മഴ ഉണ്ടായിരുന്നതിനാല്‍ പുതിയതായി ടാറിംഗ് കഴിഞ്ഞ ഭാഗം മിനുസ്സപ്പെട്ടാണിരുന്നത്. ഇതുമൂലം ബ്രേക്ക് ചെയ്ത ലോറി റോഡില്‍ തെന്നി മറിയുകയായിരുന്നു. ലോറി റോഡിന് കുറുകെ കിടന്നിരുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
വാഹനങ്ങളുടെ നിര ആമ്പല്ലൂരില്‍ എത്തിയിരുന്നു. പുതുക്കാട് പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി ലോറിയിലെ പച്ചക്കറികള്‍ മറ്റൊരു ലോറിയിലേക്ക് കയറ്റി അപകടത്തില്‍പെട്ട ലോറി റോഡില്‍ നിന്നും മാറ്റി 9 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
റോഡിലെ പ്രതലം മിനുസപ്പെടുത്തല്‍ ജോലികള്‍ കഴിഞ്ഞതില്‍പ്പിന്നെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. മഴയുള്ള സമയത്ത് വാഹനങ്ങള്‍ ബ്രേക്കിടുമ്പോള്‍ തെന്നിമറിഞ്ഞാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി റീടാറിംഗിലെ അപാകത മൂലം പാലിയേക്കരയില്‍ പത്ത് മിനിറ്റിനുള്ളില്‍ മൂന്ന് അപകടങ്ങള്‍ നടന്നിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച തന്നെ പാലിയേക്കരയിലെ അപകടം നടന്ന സ്ഥലം ടോള്‍ കമ്പനി അധികൃതര്‍ അറ്റക്കുറ്റപ്പണികള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: