ശല്യക്കാരായ വ്യവഹാരികള്‍ പുതിയ സംഭവമല്ല. എന്തിനും ഏതിനും ഒരു കടലാസുമായി കോടതി കയറി ഇറങ്ങുന്നവരെയാണ് ആ ഗണത്തില്‍ പെടുത്താറുള്ളത്. കോടതിവരാന്തയിലെ നിത്യസമ്പര്‍ക്കം കാരണം എല്‍എല്‍ബിക്ക് പഠിക്കാതെ തന്നെ ഒട്ടുമിക്ക കേസുകളുടെയും നിയമവും നടപടിക്രമങ്ങളും ഇത്തരക്കാര്‍ക്ക് വശമായിട്ടുണ്ടാകും. പലപ്പോഴും വക്കീലന്മാര്ക്കും കക്ഷികള്‍ക്കും ചോദിച്ചില്ലെങ്കിലും ലാ പോയിന്റ് പറഞ്ഞുകൊടുക്കാനുള്ള വിവരവും ഇവര്‍ സമ്പാദിച്ചിട്ടുണ്ടാകും. അത്തരക്കാരെ ജഡ്ജിമാര്‍ക്കും ഭയമാണ്. ആര്‍ക്കും താല്പര്യമില്ലാത്ത കാര്യത്തിലും പൊതുതാല്പര്യം കണ്ടെത്തുക ഇത്തരക്കാര്‍ക്ക് ഹരമാണ്. അത്തരം വ്യവഹാരികളുടെ പട്ടികയിലേക്ക് ഒരു ജഡ്ജി തന്നെ നടന്നുകയറുന്ന വിചിത്രമായ കഥയാണ് ചിന്നസ്വാമി സ്വാമിനാഥന് കര്‍ണന്റേത്.
ഒരു തടവ് ശിക്ഷകൊണ്ട് ചരിത്രപുരുഷനായിത്തീരുകയാണ് ജസ്റ്റിസ് കര്ണന്. പേരുകൊണ്ട് ഇതിഹാസനായകനെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും കൈവന്ന പദവിയിലെ മാന്യത കാത്തുസൂക്ഷിക്കുന്നതില്‍ കാട്ടിയ പിഴവുകളാണ് കര്‍ണനെ ചരിത്രപുരുഷനാക്കുന്നത്. തമിഴക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച ജാതിസൂത്രവാക്യങ്ങളില്‍നിന്ന് ഒരുപടി പോലും ഉയരാന്‍ നീതിന്യായവ്യവസ്ഥയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തിട്ടും ആകാതെപോയി എന്നതാണ് ജസ്റ്റിസ് കര്‍ണന്റെ വീഴ്ചയെ ദയനീയമാക്കുന്നത്. 2002ല്‍ പുരട്ചി തലൈവി ജയലളിതയുടെ പാര്‍ട്ടിയില്‍ ഇലക്ഷന് ഏജന്റായി ഇരുന്ന പാരമ്പര്യമുണ്ട് കര്ണന്.
വിരമിക്കാന്‍ ഒറ്റമാസം മാത്രം ബാക്കിനില്‍ക്കെയാണ് ആറ് മാസത്തെ തടവിന് സുപ്രീംകോടതി ഇപ്പോള്‍ ജസ്റ്റിസ് കര്‍ണനെ ശിക്ഷിക്കുന്നത്. രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്കുമേല്‍ ജാതിവിവേചനത്തിന്റെയും വംശീയവിദ്വേഷത്തിന്റെയും പാപക്കറ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചുവെന്ന മഹാപാതകമാണ് പദവിയിലിരുന്നുകൊണ്ട് കര്ണന് ചെയ്തത്. രാജ്യത്ത് പലയിടത്തും തലപൊക്കുന്ന അരാജകവാദത്തിന്റെ കയ്യിലെ ചട്ടുകമായി അറിഞ്ഞുകൊണ്ട് ഒരു ന്യായാധിപന് മാറുന്നു എന്ന അപകടകരമായ സാഹചര്യവും കര്ണന് സൃഷ്ടിച്ചെടുത്തു. ഇപ്പോള്‍ത്തന്നെ ഇത് സംബന്ധിച്ച് ഉയരുന്ന ചര്‍ച്ചകളില്‍ രാജ്യവിരുദ്ധരാഷ്ട്രീയക്കാരും മാധ്യമങ്ങളും കൊമ്പുകുലുക്കി പാഞ്ഞടുക്കുന്നത് സുപ്രീംകോടതിക്കും രാജ്യത്തിന്റെ ഭരണവ്യവസ്ഥയ്ക്കും എതിരെയാവുന്നത് ഈ പിടിവള്ളിയില്‍ മുറുകെപ്പിടിച്ചാണ്.
ഇനി വരും ആര്യന് അധിനിവേശം, ദ്രാവിഡപ്പെരുമ, കറുത്തവന്റെ പോരാട്ടം, അരിക് ജീവിതത്തിന്റെ ആവലാതികള്‍, സവര്‍ണവെറി തുടങ്ങിയ പതിവ് പൊറാട്ടുവര്‍ത്തമാനങ്ങളുമായി സഖാവ് കോട്ടപ്പള്ളിയും സംഘവും നടത്തുന്ന താത്വിക വിശകലനങ്ങള്‍, ബുദ്ധിജീവി ലേഖനങ്ങള്‍, ദളിത്പരിപ്രേക്ഷ്യവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങളും അവര്‍ക്കായി പോരാടിയ കര്‍ണനെന്ന പോരാളിയും… ഇനിയെന്തുവേണം ജസ്റ്റിസ് കര്ണന്. സൂര്യപുത്രന്‍ സൂതപുത്രനായതിന്റെ ദുഃഖദുരിതചരിത്രവുമായി ഇപ്പോള്‍ത്തന്നെ കര്‍ണനുവേണ്ടി കവചകുണ്ഡലങ്ങള്‍ തീര്‍ക്കുകയാണ് പണ്ഡിതന്മാര്. (രാഹുല്‍പശുപാലനെ അയ്യങ്കാളിയുടെ പിന്മുറക്കാരനെന്ന് വാഴ്ത്തിയ അതേ പാണന്മാര്).
വ്യവഹാരങ്ങളുടെ നടത്തിപ്പായിരുന്നു കര്ണന് ചുമതലയെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ് ശീലം. സവര്‍ണനെന്നും അവര്‍ണനെന്നുമുള്ള ഭേദത്തിന്റെ കൂറ്റന്‍ മതിലുകള്‍ തട്ടിയെറിഞ്ഞ് കാലവും സമൂഹവും ഏറെ മുന്നോട്ടുപോയിട്ടും മാറാന്‍ തയ്യാറാകാതെ കര്ണന് മനസ്സില്‍ ജാതീയതയുടെ മാറാലകള്‍ കാത്തുസൂക്ഷിച്ചു. ആരെന്ത് പറഞ്ഞാലും അത് ‘എന്നെയാണ്, എന്നെത്തന്നെയാണ്, എന്നെ മാത്രമാണ്’ എന്ന് പരാതി പറഞ്ഞു. ആര് ചിരിച്ചാലും അത് താന്‍ ദളിതനായതുകൊണ്ടാണ് എന്ന് പഞ്ഞം പറഞ്ഞു.
1983ല്‍ മദ്രാസ് ലോകോളജില്‍നിന്ന് നിയമബിരുദം നേടിയെടുക്കുമ്പോള്‍ കര്ണന് ഈ ദളിത് വ്യക്തിത്വം തടസ്സമായിരുന്നില്ല. മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ കൂഡല്ലൂര്‍ ചിന്നസ്വാമി സ്വാമിനാഥനാണ് കര്‍ണന്റെ അച്ഛന്. അമ്മ കമലം അമ്മാളാണ് കര്‍ണനെ പഠനത്തില്‍ സഹായിച്ചത്. 1955 ജൂണ്‍ 12ന് ജനനം. അറുപത്തിരണ്ട് കൊല്ലത്തെ ജീവിതം.
പഠനകാലത്ത് കര്ണന് ദലിത് വിവേചനമെന്ന പരാതി ഉണ്ടായില്ല. മംഗലാംപെട്ട് ഹൈസ്കൂളിലും വിരുദാചലം ആര്‍ട്സ് കോളജിലും മദ്രാസ് ലോ കോളജിലും കര്ണന് പഠിച്ചപ്പോഴും ജയിച്ചപ്പോഴും ഇപ്പറഞ്ഞ പരാതി കേട്ടിട്ടില്ല. അഭിഭാഷകനായി മികച്ച പേരെടുത്തു കര്ണന്. അദ്ദേഹത്തിന്റെ ജാതി ആ മുന്നേറ്റങ്ങള്‍ക്ക് ഒരു ഘടകമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സലായി കര്ണന് നിയമിക്കപ്പെട്ടത് മികവിന്റെയും പരിചയസമ്പത്തിന്റെയും മാനദണ്ഡത്തിലായിരുന്നു എന്നാണ് അറിവ്. ഇപ്പോള്‍ എതിര്‍പ്പുകള്‍ക്ക് ജാതി കാരണമായെന്ന് വിടുവായത്തം പറയുന്ന കര്ണന് പദവികള്‍ക്കും അത് കാരണമായിരുന്നു എന്ന് തോന്നാതിരുന്നത് മഹാത്ഭുതമാണ്. ഒരു വിവേചനവും തൊട്ടുതീണ്ടാതെയാണ് സി.എസ്. കര്ണന് 2009ല്‍ ഹൈക്കോടതി ജഡ്ജിയായത്. പിന്നെന്നുമുതലാണ് താന്‍ ദളിതനാണെന്നും തന്നെ എല്ലാവരും വേട്ടയാടുന്നതെന്നും കര്ണന് തോന്നിത്തുടങ്ങിയതെന്നതിന് ഉത്തരമില്ല. തനിക്കെതിരായ എല്ലാ പരാമര്‍ശങ്ങളെയും വിമര്‍ശനങ്ങളെയും കര്ണന് നേരിട്ടത് ഏറ്റവും മാരകമായ ജാതിവിരോധത്തിന്റെ വിഷം കൊണ്ടായിരുന്നു.
മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരിക്കെയാണ് 2011 നവംബറില്‍ മറ്റ് ജഡ്ജിമാര്‍ തന്നോട് ജാതിവിവേചനം കാട്ടുന്നുവെന്ന പരാതിയുമായി പട്ടികജാതി ദേശീയ കമ്മീഷനെ കര്ണന് സമീപിക്കുന്നത്. രാജ്യത്തിന്റെ നിയമചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്തരത്തില്‍ ഒരു ഹൈക്കോടതി ജഡ്ജി തന്നെ പരാതിയുമായി രംഗത്തിറങ്ങുക എന്നത്. പിന്നീട് കര്ണന് ഒരു സ്ഥിരം വ്യവഹാരിയായി മാറി. ഹര്‍ജിക്കാരനും നീതിനടത്തിപ്പുകാരനും ഒരാള്‍ തന്നെയാവുന്ന അപൂര്‍വകാഴ്ച.
ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കുമെതിരെ ജാതീയതയുടെ വിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനും കത്തുകള്‍ അയയ്ക്കുക, മറ്റൊരു ജഡ്ജി വാദം കേള്‍ക്കുന്ന കോടതിമുറിയില്‍ കടന്നുകയറുക തുടങ്ങിയ അഭ്യാസങ്ങള്‍ പിന്നെയും കര്‍ണന്റെ വകയായി നടന്നു. ജാതിവിവേചനം എന്ന അധിക്ഷേപം പിന്നെ അഴിമതി ആരോപണമായി. കര്‍ണനെ കൊല്‍ക്കത്തയ്ക്ക് സ്ഥലം മാറ്റി. ഉത്തരവുകളെല്ലാം വിവാദമായപ്പോള്‍ കര്‍ണന്റെ ജുഡീഷ്യല്‍, ഭരണ നിര്‍വഹണാധികാരങ്ങള്‍ സുപ്രീം കോടതി എടുത്തുകളഞ്ഞു. ഒന്നും കര്ണന് കേട്ടില്ല.
ചീഫ് ജസ്റ്റിസ് ഖേഹറിനെയും ഏഴ് ജഡ്ജിമാരെയും അഞ്ചുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചുകൊണ്ട് കര്ണന് കോമാളിക്കളി തുടര്‍ന്നു. പിന്നീടുള്ള സുപ്രീംകോടതി നടപടികള്‍ തീര്‍ത്തും സ്വാഭാവികമാണ്. കോടതി അലക്ഷ്യത്തിന് സ്വമേധയാ കേസ്. കര്‍ണന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവ്. ഒടുവില്‍ ആറുമാസം തടവ്…
അടിത്തട്ടില്‍നിന്ന് സമൂഹത്തിന്റെ താങ്ങില്‍ വളര്‍ന്ന് രാജ്യം ആരാധിക്കുന്ന ഒരു പദവിയിലെത്തിയിട്ടാണ് കര്ണന് താഴേക്ക് വീഴുന്നത്. അത് ഒരു വലിയ പതനമാണ്. ജസ്റ്റിസ് കര്ണന് എന്ന അധ്യായം ഈ രീതിയില്‍ ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ചര്‍ച്ചകളില്‍ പൊന്തിവരേണ്ടത് രാജ്യത്തിന്റെ ധാര്‍മ്മിക ബോധമാണ്. അവിടെയും സങ്കുചിത രാഷ്ട്രീയവും ജാതിവാദവും തിമിര്‍ക്കുകയാണെങ്കില്‍ അത് അപകടകരമാണ്. ജസ്റ്റിസ് കര്ണന് കോടതി നിര്‍ദേശം മാനിച്ച് അടിയന്തരമായി ഒരു വൈദ്യസംഘത്തെ കാണുകയാണ് അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: