ലണ്ടന്‍: ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം വീണ്ടെടുത്തു. വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയോണിനെ ഒരു ഗോളിന് കിഴടക്കിയാണ് ചെല്‍സി വീണ്ടും ജേതാക്കളായത്. പരക്കാരനായി ഇറങ്ങിയ മിച്ചി ബാട്സായിയാണ് നിര്‍ണാകയ ഗോള്‍ നേടി ടീമിന് വിജയം സമ്മാനിച്ചത്. മൂന്ന് സീസണുകളില്‍ ഇതു രണ്ടാം തവണയാണ് ചെല്‍സി കിരീടമണിയുന്നത്.
ഈ വിജയത്തോടെ ചെല്‍സിക്ക് 36 മത്സരങ്ങളില്‍ 87 പോയിന്റായി.രണ്ടാം സ്ഥാനത്തുളള ടോട്ടന്‍ഹാം ഹോട്സ്പറിന് 35 മത്സരങ്ങളില്‍ 77 പോയിന്റുണ്ട്.അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ ജയിച്ചാലും അവര്‍ക്ക് ചെല്‍സിയുടെ 87 പോയിന്റ് മറികടക്കാനാകില്ല.ചെല്‍സിക്ക് ഇനി രണ്ട് മതസരങ്ങള്‍ കൂടിയുണ്ട്.തിങ്കളാഴ്ച മെഡില്സ്ബെറോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ ചെല്‍സിക്ക് അവസാന മൂന്ന് മത്സരങ്ങളിലൊന്നില്‍ ജയിച്ചാല്‍ കിരീടം ഉറപ്പാകുമെന്ന സ്ഥിതിയായി.
കഴിഞ്ഞ സീസണില്‍ പത്താംസ്ഥാനത്തേയ്ക്ക പിന്തളളപ്പെട്ട ചെല്‍സി ശക്തമായ തിരിച്ചുവരവിലൂടെയാണ് കിരീടം തിരിച്ചുപിടിച്ചത്.2014-2015 സീസണില്‍ ജോസ് മൗറീഞ്ഞോയുടെ ശിക്ഷണത്തില്‍ ചെല്‍സി പ്രീമിയര്‍ ലീഗ് കിരീടം ചൂടി.ഇത്തവണ ഇറ്റാലിയന്‍ കോച്ചായ അന്റോണിയോ കോണ്ടെയുടെ ശിക്ഷണത്തിലാണ് ചെല്‍സി കിരീടം തിരിച്ചുപിടിച്ചത്.
കോച്ചായ ആദ്യ സീസണില്‍ തന്നെ ടീമിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്ന നാലാമത്തെ കോച്ചെന്ന ബഹുമതി അന്റോണിയോ കോണ്ടെയ്ക്ക് ലഭിച്ചു.നേരത്തെ ജോസ് മൗറീഞ്ഞോ (2004-2005), കാര്‍ലോ ആസിലോട്ടി (2009-2010) , മൗറീസിയോ പെല്ലിഗ്രിനി (2013-2014) എന്നിവരാണ് ഈ റെക്കോര്‍ഡ് നേടിയ മറ്റു കോച്ചുകള്‍.
വിജയം ലക്ഷ്യമിട്ടാണ് ചെല്‍സി കളിതുടങ്ങിയത്. മുന്നേറ്റ നിരക്കാര്‍ നിരന്തരം വെസ്റ്റ് ബ്രൊംവിച്ചിന്റെ ഏരിയയില്‍ പന്തുമായി കറങ്ങിനടന്നു.എന്നാല്‍ ഗോളി ബെന്‍ ഫോസ്റ്റര്‍ കുഴപ്പത്തിലാക്കാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല. അതേ സമയം ആതിഥേയരായ വെസ്റ്റ് ബ്രൊംവിച്ച് സ്ഥിരം ശൈലിയായ പ്രതിരോധത്തിലൂന്നിക്കളിച്ചു.വീണുകിട്ടിയ അവസരം മുതലാക്കി ഗോള്‍ നേടാനുളള ശ്രമത്തിലായിരുന്നു അവര്‍.വിജയിച്ചാല്‍ അവര്‍ക്ക് പോയിന്റുനിലയില്‍ ഏട്ടാം സ്ഥാനത്തേയ്ക്ക് കയറി മുന്‍ മികച്ച പ്രകടനത്തിനൊപ്പം എത്താമായിരുന്നു.
എട്ടാം സ്ഥാനത്തെത്തിയതാണ് പ്രമീയര്‍ ലീഗില്‍ വെസ്റ്റ് ബ്രൊംവിച്ചിന്റെ ഇതുവരെയുളള മികച്ച പ്രകടനം. മത്സരത്തിന് പ്രായം എണ്പതു മിനിറ്റായപ്പോഴും സ്കോര്‍ ബോര്‍ഡ് ശൂന്യം.ചെല്‍സിയുടെ കിരീടവിജയം തിങ്കളാഴ്ചത്തെ മത്സരത്തിലേക്ക് നിങ്ങുമെന്ന് തോന്നിച്ചു.എന്നാല്‍ പരക്കാരനായി ഇറങ്ങി ബെല്‍ജിയത്തിന്റെ ബാട്സായി രണ്ടു മിനിറ്റുകള്‍ക്കുശേഷം ചെല്‍സിയെ കിരീടമണിയിച്ച ഗോള്‍ നേടി. സീസര്‍ നല്കിയ പാസില്‍ നിന്നാണ് ഗോള്‍ കുറിച്ചത്.
പ്ലേമേക്കര്‍മാരായ ഹസാര്‍ഡിനെയും പെഡ്രോയെയും വെസ്റ്റ് ബ്രൊംവിച്ചിന്റെ പ്രതിരോധനിരക്കാര്‍ പൂട്ടിയതോടെയാണ് കോച്ച് അന്റോണിയോ കോണ്ടെ ഇവരെ മാറ്റി വില്ല്യമിനെയും ബാട്സായിയെയും കളിത്തിലിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: