മാവേലിക്കര: അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് സ്കൂളില്‍ നിന്നുള്ള വെരിഫിക്കെഷന് സമയത്ത് തിരുത്താവുന്നതാണ്. ഇതിനായി പ്രവര്‍ത്തിക്കേണ്ട ഹെല്പ് ഡെസ്ക്കുകള്‍ ഫലപ്രദമായി നടത്തപ്പെടുന്നില്ലെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതിപ്പെടുന്നു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളിലും ഹെല്പ് ഡെസ്ക്കുകള്‍ ഫലപ്രദമായി നടക്കുന്നുണ്ടെന്നു പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണെന്ന് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എല്ലാ സ്കൂളിലേക്കും സര്‍ക്കുലര്‍ നല്കി.
ഏതെങ്കിലും സ്കൂളില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സ്വീകരിക്കാതിരിക്കുക, അപേക്ഷകര്‍ക്ക് വേണ്ടുന്ന മാര്‍ഗനിര്‍ദ്ദേങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത്തരം സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന സ്വീകരിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും സ്കൂളില്‍ സമര്‍പ്പിക്കുമ്പോള്‍, സ്കൂള്‍തല ഹെല്പ് ഡെസ്കിലുള്ളവര്‍ അപേക്ഷ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അപേക്ഷയില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് അപേക്ഷകരെ ബോധ്യപ്പെടുത്തണം.
ഓപ്ഷനുകള്‍ ഉള്‍പ്പടെ ഏതു തരത്തിലൂള്ള തിരുത്തലുകള്‍ക്കുമുള്ള അപേക്ഷ അനുബന്ധത്തിലെ മാതൃകയില്‍ വെള്ളപേപ്പറില്‍ പ്രത്യേകമായി രക്ഷകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കേണ്ടതും അവ വെരിഫിക്കേഷന് സമയത്ത് അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.
സ്കൂളില്‍ അപേക്ഷയുടെ പ്രിന്റൗട്ട് നേരിട്ട് സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ നിര്‍ദ്ദിഷ്ഠ സ്കൂള്‍ പ്രിന്‍സിപ്പലിന് (സ്കൂള്അഡ്രസ്സ് ഉള്‍പ്പടെ) ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ടും അനുബന്ധരേഖകളും ഡിമാന്റ് ഡ്രാഫ്റ്റും തപാലില്‍ അയച്ച് കൊടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: