കൊച്ചി: കുമ്പളങ്ങിക്കാരനായ രവിയുടെ ചിതയ്ക്ക് അഗ്നി പകര്‍ന്നപ്പോള്‍ മേരിയുടെ കൈകള്‍ വിറച്ചു, മനസ്സ് പതറി. ഉറ്റവരും ഉടയവരുമുണ്ടായിരുന്നിട്ടും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അന്നോളം രവിയുടെ ആരുമല്ലാതിരുന്ന താന്‍തന്നെ വേണ്ടി വന്നല്ലോ? പിന്നെയും എത്രയോ ജീവനുകള്‍ മരണത്തെ പുല്കിയപ്പോള് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുളള നിയോഗം വന്നു, മേരി എസ്തപ്പാന് എന്ന അമ്പത്തെട്ടുകാരിക്ക്.
കവരപ്പറമ്പിലെ ഉറുമീസ്- മറിയ ദമ്പതികളുടെ ഏഴുമക്കളില്‍ മൂത്തയാള്‍. ഇളയപ്പനായ ദേവസ്സിയാണ് സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചത്. വിവാഹിതയായി പെരുമ്പാവൂരിലെ കൂവപ്പടിയിലെത്തി. ‘ബെത്ലഹേം’ എന്ന തന്റെ കുഞ്ഞു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ ആരോരുമില്ലാത്തവര്‍ക്കായി തുറന്നിട്ടു മേരി. 1998 ജനുവരി 5ന് തുടങ്ങിയ ബെത്ലഹേം അഭയഭവനത്തില്‍ ഇന്ന് 441 മക്കളുണ്ട് മേരിക്ക്. എല്ലാവരും തന്നെ മാനസിക വൈകല്യമുളളവര്‍. ചെറുപ്പക്കാരും വൃദ്ധരുമുണ്ട്.
ബെത്ലഹേമിലെ അമ്മ ഇന്നോളമുള്ള ജീവിത യാത്രയെക്കുറിച്ചു പറയുന്നു. പതിനെട്ട് വര്‍ഷം മുമ്പ് മക്കളുമൊന്നിച്ച് വീട്ടിലേക്ക് ബസ്സു കാത്തു നില്‍ക്കുകയായിരുന്നു. എഴുപതു വയസ്സു തോന്നിക്കുന്ന വൃദ്ധന് നിസ്സഹായതയോടെ കൈ നീട്ടി. മേരി അടുത്തുളള ബേക്കറിയിലേക്ക് ചെന്ന് പറഞ്ഞു ”അയാള്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും കൊടുക്കൂ, പണം ഞാന്‍ തരാം.’ എന്നാല്‍ കടക്കാരന് അയാളെ ആട്ടിയകറ്റി.
ദൈന്യതയോടെ നടന്നകലുന്ന അയാളുടെ മുന്നിലേക്ക് ചെന്ന് മേരി ചോദിച്ചു, ”എന്റെ കൂടെ വീട്ടിലേക്ക് പോരുന്നോ?, സ്വന്തം അപ്പനെപ്പോലെ ഞാന്‍ നോക്കിക്കോളാം”. ഇതു വേണമായിരുന്നോ? പലരും ചോദിച്ചു. ഭര്‍ത്താവിന്റെ അമ്മ മേരിക്ക് എല്ലാ പിന്തുണയും നല്കി ഒപ്പം നിന്നു. വീടിനടുത്തുള്ള ഷെഡ് വൃത്തിയാക്കിയെടുത്ത് ആദ്യത്തെ അന്തേവാസിക്ക് ഇടമൊരുക്കി. അന്തേവാസികളുടെ എണ്ണം കൂടി വന്നു. സ്ഥലം തികയാത്ത സാഹചര്യം വന്നു. ദൈനംദിനകാര്യങ്ങള്ക്കുള്ള ചെലവ് താങ്ങാവുന്നതിലുമപ്പുറമായി. എങ്കിലും തന്നെ വിശ്വസിച്ച് തന്റെ മക്കളായി കയറിവന്നവരെ പട്ടിണിക്കിട്ടില്ല. അയല്‍ക്കാരും നാട്ടുകാരുമൊക്കെ തങ്ങളാല്‍ കഴിയുന്ന സഹായമൊക്കെ ചെയ്തു.
ഒരു ദിവസം പഞ്ചസാരയുണ്ടായിരുന്നില്ല. എല്ലാവര്ക്കും മധുരമില്ലാത്ത ചായ നല്കി. പക്ഷേ, പഞ്ചസാരയിട്ട ചായ മാത്രമേ കുടിക്കൂ എന്നായി ഒരാള്‍. എന്നാല്‍ നീ ചായ കുടിക്കണ്ട എന്നു മേരിയും അപ്പോള്‍ അയല്‍ക്കാരിയായ പാറുക്കുട്ടി ഒരു ചാക്കുകെട്ടുമായി ഗേറ്റു കടന്നു വരുന്നു. ആ ചേച്ചിക്ക് കുറച്ചു ദിവസമായി ഒരു തോന്നല്‍, ഇവിടേക്ക് അല്പം പഞ്ചസാര വാങ്ങിത്തരണമെന്ന്. ദൈവം എത്ര മനോഹരമായാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഇതു പറയുമ്പോള്‍ മേരിയുടെ കണ്ണു നിറഞ്ഞു.
അന്തേവാസികളുടെ മൂന്നുനേരത്തെ ഭക്ഷണം, മരുന്ന് ഇങ്ങനെ ചെലവുകള്‍ ധാരാളം. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നുണ്ടെങ്കിലും നല്ലമനസ്സുളളവരുടെ ലോകമാണ് ‘ബെത്ലഹേമി’നെ താങ്ങി നിര്‍ത്തുന്നത്. യോഗ പഠനവും തയ്യല്‍ ക്ലാസും കലാവസ്തുക്കളുടെ നിര്‍മ്മാണ ക്ലാസുകളുമൊക്കെയായി ബെത്ലഹേം എപ്പോഴും സജീവമാണ്. ഇതിനിടയില്‍ അതിഥികളാരെങ്കിലും വന്നാല്‍ അവര്‍ക്കായി ഒരു കലാവിരുന്നൊരുക്കാനും ബെത്ലഹേം നിവാസികള്‍ ഒരുക്കമാണ്. സുന്ദരീ ഒന്നൊരുങ്ങി വാ.. എന്നു പാടും ജോഷി. കണ്ണനെ കാണാത്ത കണ്ണെന്തിനാ എന്നു പാടിയ പാര്‍വ്വതി കണ്ണുകളെ ഈറനണിയിച്ചു.
ഈ ലോകത്ത് ഒരു മെഴുകുതിരി പോലെ എരിഞ്ഞ് മറ്റുളളവര്‍ക്ക് വെളിച്ചമായിത്തീരുന്ന എത്രയോ ആളുകളുണ്ട്. അവരില്‍ എത്ര പേരെ ലോകം അറിയുന്നു. ഒരമ്മയെപ്പോലെ ഈ ജീവിതങ്ങളോടു ചേര്‍ന്നു നില്ക്കുക, അതാണ് എന്റെ നിയോഗം. ഒരു പക്ഷേ, ദൈവികമായ നിയോഗം…മേരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: