കുറവിലങ്ങാട്: കാത്തിരുന്നുകിട്ടിയ വേനല്‍മഴ കുറവിലങ്ങാട് മേഖലാനിവാസികള്ക്ക് ദുരിതമഴയാകുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലായി മേഖലയില്‍ ഭേതപ്പെട്ട മഴ ലഭിച്ചിട്ടും ചൂടിനാശ്വാസമില്ല. കിണറുകളുടെയും കുളങ്ങളുടെയും ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ എത്തുന്ന വേനല്‍ മഴയില്‍ വൈദ്യുതിമുടക്കവും പതിവാണ്.
കാലാവസ്ഥാ വ്യതിയാനം പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായി. ചൂടേറിയ അന്തരീക്ഷം പെട്ടെന്ന് തണുക്കുന്നതോടെ പനി ജലദോഷം, തൊണ്ടയിലണുബാധ തുടങ്ങിയ രോഗങ്ങള്‍ പല സ്ഥലങ്ങളിലും പടര്‍ന്നുപിടിച്ചുകഴിഞ്ഞു. തോടുകളിലെയും മറ്റും അഴുക്കുചാലുകളില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ നിന്ന് കൊതുകിന്റെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതാണ് രോഗം പകരുവാനുള്ള പ്രധാനകാരണമായി പറയുന്നത്. കൊതുകു കടിച്ചാല്‍ ശരീരം തടിച്ചുവീര്ക്കുയും അസഹ്യമായ ചൊറിച്ചിലനുഭവപ്പെടുകയും ചെയ്യുന്നതും വ്യാപകമാണ്.
കുറവിലങ്ങാട് മേഖലയില്‍ വിവിധ പഞ്ചായത്തിലെ തോടുകള്‍ എംവിഐപി കനാലുകള്‍ ഉപകനാലുകള്‍, എംസിറോഡ് അടക്കമുള്ള റോഡുകളിലെ ഓടകള്‍ എന്നിവ അടിയന്തിരമായി വൃത്തിയാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകും. മരങ്ങാട്ടുപിള്ളി വെളിയന്നൂര്‍ പഞ്ചായത്തുകളിലെ തോടുകള്‍ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കാനാരംഭിച്ചുവെങ്കിലും പണിപൂര്‍ത്തിയായില്ല. ഏറ്റവുമധികം മാലിന്യം കെട്ടിക്കിടക്കുന്ന കുറവിലങ്ങാട് വലിയതോട്ടില്‍ ശുദ്ധീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതുമൂലം കുറവിലങ്ങാട് പഞ്ചായത്തിലെ ഒട്ടുമിക്ക ശുദ്ധജലപദ്ധതികളിലേയും ജലം മലിനമാകാന്‍ കാരണമാകുന്നു. കടപ്ലാമറ്റം, വയല, ഇലയ്ക്കാട്, കുര്യനാട് ഉഴവൂര്‍ മേഖലകളില്‍ ചാറ്റല്‍മഴ ഉണ്ടാകുമ്പോള്‍തന്നെ വൈദ്യുതി മുടക്കം പതിവാണ്. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ടച്ചിംഗ് വെട്ട് ജോലികള്‍ നടക്കുന്നുണ്ടെങ്കിലും ഇത് വൈദ്യുതിമുടക്കത്തിന് പരിഹാരമാകുന്നില്ല. ശുദ്ധജലക്ഷാമം രൂക്ഷമായ പഞ്ചായത്തുകളിലൊന്നും ഇത്തവണ ജലവിതരണം കാര്യക്ഷമമായില്ല. പഞ്ചായത്തുകള്‍ക്കനുവദിച്ച ഫണ്ട്കുറവാണ് എന്നാണ് ഇതിന് കാരണമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: