ന്യൂദല്‍ഹി: അഴിമതിക്കേസില്‍ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ് മന്ത്രി വീര്‍ഭദ്രസിംഗ് രാജി വച്ചു. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. അഴിമതിക്കേസില്‍ സിംഗിനും ഭാര്യയ്ക്കുമെതിരെ ഇന്നലെയാണ് കോടതി കുറ്റം ചുമത്തിയത്.
സിംഗ്, ഗൂഢാലോചനയും അഴിമതിയും നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യത്തിന് തെളിവുകളുണ്ടെന്ന് ഷിംലയിലെ പ്രത്യേകകോടതി ജഡ്ജി ബി.എല്‍. സോണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതി കുറ്റം ചുമത്തിയതോടെ ഇന്നലെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് വീരഭദ്രസിംഗ് രാജിസന്നദ്ധത അറിയിച്ചിരുന്നു.
1989ല്‍ വീര്‍ഭദ്ര സിംഗ് ഹിമാചല്‍ മുഖ്യമന്ത്രിയായിരിക്കെയാണ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ടത്. കേസില്‍ വീര്ഭദ്രസിംഗിന്റേതുള്പ്പെടെയുള്ള സംഭാഷണം റിക്കാര്‍ഡ് ചെയ്ത ഓഡിയോ സിഡിയായിരുന്നു പ്രധാന തെളിവ്. ഹിമാചലില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവും ഭാര്യ പ്രതിഭയും ഐ.എ.എസ് ഉദ്യോഗസ്ഥനായ മൊഹീന്ദര്‍ ലാലും മറ്റുചില വ്യവസായികളുമായി നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു സി.ഡിയിലുണ്ടായിരുന്നത്.
മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വിജയ് സിംഗ് മങ്കോട്ടിയയാണ് സി.ഡി പുറത്തു വിട്ടത്. ഇതേത്തുടര്‍ന്ന് 2009 ഓഗസ്റ്റ് മൂന്നിന് വീര്‍ഭദ്രസിംഗ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2010 ഒക്ടോബറില്‍ അദ്ദേഹത്തിനും ഭാര്യക്കുമെതിരെ പ്രോസിക്യൂഷന് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ എഫ്.ഐ.ആര് റദ്ദാക്കുകയോ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയോ വേണമെന്ന് ആവശ്യപ്പെട്ട് വീരഭദ്ര സിംഗ് സമര്‍പ്പിച്ച ഹര്‍ജി ഹിമാചല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കുറ്റം ചുമത്തിയെങ്കിലും ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ കേസില്‍ വിചാരണ തുടങ്ങുന്നത് പ്രത്യേക കോടതി നിര്‍ത്തിവെച്ചിട്ടുണ്ട്. വീരഭദ്രസിംഗിന്റെ സാജിവയ്ക്കണമെന്ന് ഇന്നലെ പ്രതിപക്ഷമായ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന് വീരഭദ്രസിംഗ് പറഞ്ഞു.
വരുന്ന ഡിസംബറില്‍ ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വീരഭദ്രസിംഗിനെ ഉടന്‍തന്നെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവ് തന്നെ അഴിമതിക്കസില്പ്പെട്ടത് ഹിമാചലിലെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: