ശാന്തന്‍പാറ(ഇടുക്കി): പൂപ്പാറ മുള്ളംതണ്ട് മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. എട്ടോളം വീടുകളും കൃഷിയിടങ്ങളും നശിച്ചു. മുള്ളംതണ്ട് സ്വദേശി മണികണ്ഠന്റെ ഭാര്യ ഗീതയ്ക്കും, പന്ത്രണ്ട് വയസുള്ള മകള്‍ ശിവദര്ശനയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ആന വീട് കുത്തിമറിച്ചപ്പോള്‍ കല്ലും മണ്ണും ദേഹത്ത് വീണ് തലക്കും കാലിനുമാണ് പരിക്ക്.
ഉറങ്ങിക്കിടന്ന ശിവദര്‍ശന കല്ലിനും മണ്ണിനും ഇടയില്‍പെട്ട് പോയി. പടക്കം പൊട്ടിച്ചും തീകൂട്ടിയും കാട്ടാനയെ ഓടിച്ചശേഷമാണ് കുട്ടിയെ പുറത്ത് എടുത്ത് ശാന്തന്‍പാറയിലെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഗീതക്ക് പരിക്കേറ്റത്. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരെയും തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അയല്‍വാസികള്‍ കാട്ടാന വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മുള്ളംതണ്ട് സ്വദേശികളായ ആര്. മണികണ്ഠന്, കെ. രാമര്‍, ചെമ്പാല സ്വദേശികളായ രത്നമ്മ, നാഗരാജ് എന്നിവരുടേതുള്‍പ്പെടെയുള്ള വീടുകളും ഏലം സ്റ്റോറുകളുമാണ് കാട്ടാന തകര്‍ത്തത്. കാട്ടാന ആക്രമണം പതിവായതോടെ പ്രദേശവാസികള്‍ പൂപ്പാറയില്‍ കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു.
ശാന്തന്‍പാറ പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, ഡിഎഫ്ഒ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. കളക്ടറുടെ നിര്‍ദേശപ്രകാരം ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ പി എസ് ഭാനുകുമാറും, ഡിഎഫ്ഒ യുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശാന്തന്‍പാറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. വിനോദും സ്ഥലത്തെത്തി ചര്‍ച്ച നടത്തി. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്നും അഞ്ചു ദിവസത്തിനകം കളക്ടറും ഡിഎഫ്ഒയും പങ്കെടുക്കുന്ന യോഗം സംഘടിപ്പിക്കമെന്നും കൂടുതല്‍ വനപാലകരെ നിയമിക്കുമെന്നും തഹസില്‍ദാര്‍ ഉറപ്പ് നല്കി. ഇതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
അഞ്ച് മണിക്കൂര്‍ നീണ്ട ദേശീയപാത ഉപരോധത്തില്‍ വിനോദസഞ്ചാരികളടക്കം നിരവധി യാത്രക്കാരും നൂറ്കണക്കിന് വാഹനങ്ങളും പൂപ്പാറയില്‍ കുടുങ്ങി. ബസ് സര്‍വ്വീസുകള്‍ മുടങ്ങി. സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: