കാസര്‍കോട്: വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനു പോയ ഒരു കുടുംബത്തിലെ ഏഴു പേര് തമിഴ്നാട് കരൂര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ ബന്തിയോട് മണ്ടേക്കാപ്പിലെ ഹെറാള്‍ഡ് മന്ദേരോ (55) സഹോദരന്മാരായ ആല്വിന് മന്ദേരോ (29), സതറിന്‍ മന്ദേരോ (30), ഹെറാള്‍ഡിന്റെ ഭാര്യ പ്രസില്ല മന്ദേരോ (40), മകന് രോഹിത് (22), സതറിന്റെ മകള്‍ ഷാരോണ്‍ (ഏഴ്), ബന്ധുവായ റീമ (40) എന്നിവരാണ് മരിച്ചത്. ആല്‍വിന്റെയും പ്രീമ മന്ദേരോ(25)യുടേയും വിവാഹം ഒരാഴ്ച മുമ്പാണ് കഴിഞ്ഞത്. ഇതില്‍ ആല്വിന് മരിച്ചു. പ്രീമ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കൂടെയുണ്ടായിരുന്ന സതറിന്റെ ഭാര്യ ജേഷ്മ (26), മകള്‍ സാന്‍വി (ഒന്നര വയസ്), ഹെറാള്‍ഡിന്റെ ഇരട്ടമക്കളിലൊരാളായ റോഷന് (22) എന്നിവരെ ഗുരുതര പരിക്കുകളോടെ കരൂര്‍ കുലിത്തലൈ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവിഹത്തിനു പിന്നാലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ആല്‍വിനും പ്രീമയും കുടുംബത്തിലെ മറ്റുള്ളവരെയും ക്ഷണിക്കുകയായിരുന്നു. 11 പേരടങ്ങുന്ന കുടുംബം വേളാങ്കണ്ണിക്ക് പോയി തിരിച്ചുവരുന്നതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കരൂര്‍ കുലിത്തലൈയില് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ക്വാളിസ് ലോറിയുമായി കൂട്ടിയിടിച്ചു.
ഹെറാള്‍ഡും കുടുംബവും മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ സ്ഥിര താമസമാണ്. സഹോദരന്റെ കല്യാണത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ മണ്ടേക്കാപ്പിലെത്തിയത്. രണ്ടു ദിവസം മുമ്പാണ് കുടുംബം വേളാങ്കണ്ണിയിലേക്ക് യാത്ര പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: