കണ്ണൂര്:ആർ.എസ്.എസ് രാമന്തളി മണ്ഡൽ കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട സംഭവത്തിൽ രാമന്തളി സ്വദേശികളായ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ വാടകക്കെടുക്കാൻ സഹായിച്ചയാളും കാറിന്റെ ഉടമയുമാണ് പോലീസ് പിടിയിലായത്. നേരത്തെ, പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്തവർക്ക് കേസുമായി നേരിട്ടുബന്ധമില്ല. എന്നാൽ ആർക്ക്വേണ്ടിയാണ് കാർ വാടകക്കെടുത്തതെന്ന് ഇവരിൽ നിന്ന് അറിയാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു.
ഇന്നോവയിലെത്തിയ ഏഴംഗ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ബൈക്കിൽ കാറിടിപ്പിച്ചശേഷം റോഡരികിൽ വീണ ബിജുവിനെ രണ്ടുപേർ ചേർന്നാണ് വെട്ടിയത്. അക്രമികൾ സഞ്ചരിച്ച പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളിൽ കാറിൻറ ദൃശ്യം പതിഞ്ഞിരുന്നു. ഇൗ ഏഴു പേരിൽ ഉൾപ്പെട്ടവരല്ല പിടയിലായത്.
ഏതാനും ദിവസങ്ങളായി ബിജുവിനെ ചിലർ നിരീക്ഷിക്കുന്നതായി സൂചന ലഭിച്ചിരുന്നുവത്രെ. ഇതേത്തുടർന്ന് മാറി താമസിക്കാൻ മംഗളൂരുവിൽ ജോലി ശരിയാക്കി തിരിച്ചുവരുമ്പോഴാണ് കൊല ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: