ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ വീണ്ടും ഉന്നയിച്ച് മുന്‍ മന്ത്രി കപില്‍ മിശ്ര. കള്ളപ്പണം വെളുപ്പിച്ചതടക്കം നിരവധി ആരോപണങ്ങളാണ് തെളിവു സഹിതം കപില്‍ അവതരിപ്പിച്ചത്.
തെളിവുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞു വീണ കപിലിനെ ആശുപത്രിയിലേക്കു മാറ്റി.
മറ്റൊരു മന്ത്രിയില്‍ നിന്ന് കേജ്രിവാള് രണ്ടു കോടി രൂപ കോഴ വാങ്ങി, കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വന്തം പേരിലേക്കു മാറ്റി തുടങ്ങിയ ആരോപണങ്ങള്‍ നേരത്തേ ഉയര്‍ത്തിയ കപില്‍ ദല്‍ഹി മന്ത്രിസഭയില്‍ നിന്നു രാജിവെച്ചിരുന്നു. പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കപിലിനെ പുറത്താക്കി.
കേജരിവാളിന്റെ അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി നിരാഹാരമനുഷ്ടിക്കുകയായിരുന്നു കപില്‍. അതിനിടെയാണ് കൂടുതല്‍ രേഖകളുമായി മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
പൊതുജനങ്ങളില്‍ നിന്നു സംഭാവന വാങ്ങുന്നതിലും കള്ളപ്പണം വെളുപ്പിക്കുന്നതിലും കേജ്രിവാളിനെതിരെ കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ടെന്ന് കപില്‍ പറഞ്ഞു. 16 കള്ളക്കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് കേജ്രിവാള് തട്ടിപ്പു നടത്തി എന്നാണ് കപില്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച നിരവധി രേഖകളും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കി.
കേജ്രിയെ അധികാരത്തില്‍ നിന്നു പുറത്താക്കുക, ജയിലില്‍ അടയ്ക്കുക എന്നിങ്ങനെ ഉറക്കെ വിളിച്ചു പറയുന്നതിനിടെ കപില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രേഖകള്‍ക്കൊപ്പം ചില ചെക്കുകളും കപില്‍ ഹാജരാക്കി. കൃത്യമായ രേഖകള്‍ ഇല്ലാതെ ആം ആദ്മ പാര്‍ട്ടി തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് കപില്‍ പറഞ്ഞു. പിന്നീട് ചില വിവരങ്ങള്‍ പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കണക്കുകളാണ് തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയത്.
2013-14 ല്‍ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ 45 കോടി രൂപയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ ഇത് 19 കോടിയായി. തെരഞ്ഞെടുപ്പു കമ്മീഷനു കൊടുത്ത കണക്കില്‍ ഇത് ഒന്‍പതു കോടിയാക്കി കുറച്ചാണ് കാണിച്ചത്. 2014-15ല്‍ ബാങ്കില്‍ 65 കോടി, വെബ്സൈറ്റില്‍ 32 കോടി, കമ്മീഷനു കൊടുത്ത കണക്കില്‍ 27 കോടി.
പാര്‍ട്ടി എംഎല്‍എ ശിവ് ചരണ്‍ ഗോയലിന്റെ പേരില്‍ പതിനാറു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കപില്‍ ആരോപിക്കുന്നു. കേജ്രി വാള് കള്ളപ്പണം വെളുപ്പിക്കുന്നത് ഈ കമ്പനികളുടെ അക്കൗണ്ടുകള്‍ വഴിയാണെന്നും കപില്‍ പറയുന്നു.
എന്നാല്‍ ബിജെപിയുമായി ചേര്‍ന്ന കപില്‍ ഉന്നയിക്കുന്ന കപട ആരോപണങ്ങളാണ് ഇതെല്ലാം എന്ന വാദവുമായി എഎപി രംഗത്തു വന്നു. പാര്‍ട്ടിയെ തകര്‍ക്കാനും കേജ്രിവാളിന്റെ പ്രതിച്ഛായ നശിപ്പിക്കാനുമുള്ള ശ്രമമാണിത്, എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: